ബംഗളൂരു: കർണാടകയിൽ പുതിയ പ്ലാന്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിൽ 300 ഏക്കർ സ്ഥലം വാങ്ങി തായ്‌വാനീസ് ഇലക്‌ട്രോണിക്‌സ് കമ്പനിയായ ഫോക്സ്കോൺ. ബംഗളൂരു വിമാനത്താവളത്തിന് സമീപം ദേവനഹള്ളിയിൽ ആരംഭിക്കുന്ന പ്ലാന്റിൽ ഐഫോൺ ഡിവൈസ് നിർമാണവും അസംബ്ലിങ്ങുമാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കരാടിസ്ഥാനത്തിൽ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനമാണ് ഫോക്‌സ്‌കോൺ. ശക്തമായ കോവിഡ് നിയന്ത്രണങ്ങളും യുഎസും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളുമാണ് ചൈനയിൽ നിന്നും നിർമാണ പ്രവർത്തനങ്ങൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോവാൻ കമ്പനികളെ പ്രേരിപ്പിച്ചത്.
നിലവിൽ ഉത്പാദനത്തിന്റെ 75 ശതമാനവും ചൈനയിലാണ് കമ്പനി നടത്തുന്നത്. വിയറ്റ്‌നാമിലെ ഗെ ആൻ പ്രവിശ്യയിൽ 480,000 ചതുരശ്ര മീറ്റർ ഭൂമിയും ഫോക്‌സ്‌കോൺ വാങ്ങിയിട്ടുണ്ട്. പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വിറ്ററിലൂടെ അറിയിച്ചു.
തമിഴ്‌നാട്ടിൽ ആപ്പിൾ ഐഫോണുകൾ നിർമിക്കുന്ന ഫോക്‌സ്‌കോണിന്റെ മറ്റൊരു നിർമാണ ശാലയും പ്രവർത്തിക്കുന്നുണ്ട്. ഫോക്‌സ്‌കോണിനെ കുടാതെ ആപ്പിളുമായി പങ്കാളിത്തമുള്ള വിസ്‌ട്രോൺ, പെഗട്രോൺ തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ