ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഗുജറാത്ത് ഫാക്ടറിയില്‍ ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ഇന്‍-പ്ലാന്റ് റെയില്‍വേ സൈഡിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്ലാന്റില്‍ നിന്ന് കാറുകള്‍ നേരിട്ട് ഗുഡ്‌സ് ട്രെയിനില്‍ കയറ്റി വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുന്ന സംവിധാനമാണ് ഓട്ടോമൊബൈല്‍ ഇന്‍-പ്ലാന്റ് റെയില്‍വേ സൈഡിംഗ്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കുതിപ്പേകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് ഗതി ശക്തി പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. ഓണ്‍ലൈനായാണ് മാരുതിയുടെ ഹൻസാൽപൂരിലെ പുതിയ ഇന്‍- പ്ലാന്റ് റെയില്‍വേ സൈഡിംഗിന്റെ ഉദ്ഘാടനം മോദി നിര്‍വഹിച്ചത്.
ലോജിസ്റ്റിക്സ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ഇതുവഴി സാധിക്കും. റോഡിലെ തിരക്ക് ഒഴിവാക്കി എളുപ്പത്തില്‍ കാറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി.പൂര്‍ണ്ണ പ്രവര്‍ത്തന ശേഷിയില്‍ എത്തുമ്പോള്‍ ഗുജറാത്തിലെ റെയില്‍വേ സൈഡിംഗില്‍ നിന്ന് ഇന്ത്യയിലെ 15 സ്ഥലങ്ങളിലേക്ക് പ്രതിവര്‍ഷം 3 ലക്ഷം കാറുകള്‍ അയയ്ക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വാര്‍ഷിക കാര്‍ബണ്‍ പുറന്തള്ളല്‍ 1,650 മെട്രിക് ടണ്‍ വരെ വെട്ടിക്കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റെയില്‍വേ സൈഡിംഗ് പൂര്‍ണ്ണമായും വൈദ്യുതീകരിച്ചിട്ടുണ്ട്. കാറുകള്‍ കൊണ്ടുപോകുന്നതിനായി നടത്തുന്ന ട്രക്ക് യാത്രകളില്‍ പ്രതിവര്‍ഷം 50,000 ട്രിപ്പുകള്‍ വരെ വെട്ടിക്കുറയ്ക്കാന്‍ റെയില്‍വേ ഗതാഗതം വഴി സാധിക്കും.പ്രതിവര്‍ഷം 35 ദശലക്ഷം ഫോസില്‍ ഇന്ധനം ലാഭിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. ഇന്‍ പ്ലാന്റ് റെയില്‍വേ സംവിധാനം യാഥാര്‍ഥ്യമായതോടെ കാറുകളുടെ ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. നിലവില്‍ 20ലക്ഷം യൂണിറ്റാണ് ഉല്‍പ്പാദനം. ഇത് 2030-31 ഓടേ 40ലക്ഷം യൂണിറ്റാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മാരുതി സുസുക്കി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ