ന്യായ് പദ്ധതി; പിന്നോക്ക ജില്ലകളിൽ കോൺഗ്രസിന് നേട്ടമാകുമെന്ന് സർവേ ഫലങ്ങൾ
ന്യൂഡൽഹി: കോൺഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി തെരഞ്ഞെടുപ്പിൽ അവർക്ക് നേട്ടമാകുമെന്ന് സർവേ ഫലങ്ങൾ. അധികാരത്തിലെത്തിയാൽ രാജ്യത്തെ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ അഞ്ച് കോടി നിർധന കുടുംബങ്ങൾക്ക് മാസം 12,000 രൂപ വച്ച് പ്രതിവർഷം 72,000 രൂപ വീതം നല്‍കുന്നതാണ് കോൺഗ്രസിന്റെ ന്യായ് പദ്ധതി. അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന വിധത്തിലായിരിക്കും പദ്ധതി.
രാജ്യത്തെ 115 പിന്നോക്ക ജില്ലകളിലായുള്ള 123 ലോക്‌സഭാ സീറ്റുകളിൽ 90 എണ്ണത്തിൽ കോൺഗ്രസിന് വിജയം നേടാൻ ന്യായ് പദ്ധതി സഹായിക്കുമെന്നാണ് സർവേയിൽ കണ്ടെത്തിയത്. 2014ൽ കോൺഗ്രസ് നേടിയ സീറ്റുകളുടെ മൂന്നിരട്ടി സീറ്റുകൾ നേടാൻ പദ്ധതി സഹായിക്കുമെന്നും ഫലങ്ങൾ വ്യക്തമാക്കുന്നു.
രാജ്യത്തെ 20 ശതമാനത്തോളം നിർധന കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. സർക്കാരിന് ഇതിനുളള തുക കണ്ടെത്താൻ സാധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നീതി ആയോഗ് കഴിഞ്ഞ വർഷം രാജ്യത്തെ പിന്നോക്ക ജില്ലകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ ജില്ലകളിൽ കോൺഗ്രസിന് ന്യായ് പദ്ധതി വഴി സീറ്റുകൾ നേടാൻ കഴിയുമെന്നാണ് സർവേ ഫലങ്ങളിൽ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ