ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനത്തിനായി അൽപ്പം കൂടി കാത്തിരിക്കണമെന്ന് വയനാട് ഡിസിസിക്ക് ഹൈക്കമാൻഡ് നിർദേശം. മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നിർദേശം. രാഹുൽ രാജസ്ഥാനിൽ പ്രചാരണത്തിനു പോയതിനാൽ ഇന്നലെയും ചർച്ച നടന്നില്ല. ഇന്നു രാഹുൽ ഡൽഹിയിലുള്ളതിനാൽ ചർച്ച നടന്നേക്കാമെന്നും തീരുമാനം വൈകില്ലെന്നും പാർട്ടിയിലെ ഉന്നത നേതാവ് സൂചിപ്പിച്ചു.
യുപിയിലെ അമേഠിക്കു പുറമെ രണ്ടാമതൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഇനിയും മനസ് തുറന്നിട്ടില്ല. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയിലും അന്തിമ തീരുമാനമുണ്ടായില്ല. വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ ഹൈക്കമാൻഡ് നേതാക്കളെ ഫോണിൽ വിളിച്ചപ്പോഴാണു കാത്തിരിക്കാൻ നിർദേശം ലഭിച്ചത്.
കർണാടക, തമിഴ്നാട് പിസിസികളും രാഹുലിന്റെ സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ട്. ഏപ്രിൽ 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ 14 സീറ്റുകളിൽ പത്രിക നൽകാനുള്ള സമയപരിധി ഇന്നലെ കഴിഞ്ഞു. ബാക്കി 14 മണ്ഡലങ്ങളിൽ കേരളത്തിനൊപ്പം 23നാണു വോട്ടെടുപ്പ്. തമിഴ്നാട്ടിലേക്ക് രാഹുലിനെ ഡിഎംകെയും സ്വാഗതം ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ