മന്ത്രിക്ക് ഒന്നാന്തരം മീന്‍കറി ഉണ്ടാക്കിക്കൊടുത്തു: യുവാവിന് 25000 രൂപയും ഉംറയ്ക്കുള്ള ടിക്കറ്റും ഫ്രീ...

കര്‍ണാടക മന്ത്രി ഈ ഹോട്ടല്‍ ജീവനക്കാരന് 25,000 രൂപയാണ് ലഘുപാരിതോഷികം നല്‍കിയത്.
മന്ത്രിക്ക് ഒന്നാന്തരം മീന്‍കറി ഉണ്ടാക്കിക്കൊടുത്തു: യുവാവിന് 25000 രൂപയും ഉംറയ്ക്കുള്ള ടിക്കറ്റും ഫ്രീ...

രുചിയുള്ള ആഹാരം കഴിക്കാനായാല്‍ ചിലര്‍ എന്തും ചെയ്യും. അങ്ങനെ കനത്ത പാരിതോഷികങ്ങള്‍ ലഭിച്ച നിരവധി പാചകക്കാരെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ എല്ലാവര്‍ക്കും വായ്ക്ക് രുചിയുള്ള ഭക്ഷണം തയാറാക്കാനാകില്ല എന്നതാണ് മറ്റൊരു കാര്യം. പക്ഷേ ഹനീഫ് മുഹമ്മദ് എന്ന പാചകക്കാരന്‍ കഴിക്കുന്നവരുടെ വായില്‍ കപ്പലോടിക്കാന്‍ കൈപ്പുണ്യമുള്ളയാളാണ്. ഇനിയിപ്പൊ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാന് ഇദ്ദേഹത്തിന്റെ കൈപ്പുണ്യം ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. 

കര്‍ണാടക മന്ത്രി ഈ ഹോട്ടല്‍ ജീവനക്കാരന് 25,000 രൂപയാണ് ലഘുപാരിതോഷികം നല്‍കിയത്. കൂടാതെ ഹനീഫിന് ഉംറ നിര്‍വ്വഹിക്കാനുളള എല്ലാ ചെലവും താന്‍ വഹിക്കാമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ഉറപ്പ് നല്‍കി. വ്യാഴാഴ്ച്ച മംഗലൂരുവില്‍ ഒരു യോഗത്തിന് എത്തിയതായിരുന്നു മന്ത്രി. ലോവര്‍ ബെന്ദൂരിലെ 'ഫിഷ് മാര്‍ക്കറ്റ്' എന്ന ഹോട്ടലിലാണ് ഉച്ചഭക്ഷണത്തിനായി മന്ത്രിയും സംഘവും കയറിയത്. 

ആവോലിയും നെയ്മീനും ആണ് മന്ത്രിക്ക് വിളമ്പിയത്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് താന്‍ ഇന്നേവരെ ഇത്രയും രുചിയുളള മീന്‍കറി കഴിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞത്. ഉടന്‍ തന്നെ ഭക്ഷണം പാചകം ചെയ്ത ബോളിയാറില്‍ നിന്നുളള പാചകക്കാരനെ മന്ത്രി വിളിപ്പിച്ചു. തുടര്‍ന്ന് ഹനീഫിനെ അദ്ദേഹത്തിന്റെ അടുത്ത് ഇരുത്തി ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു.

പിന്നീട് അദ്ദേഹം 25,000 രൂപ ടിപ്പ് നല്‍കുകയായിരുന്നു. എല്ലാ ജീവനക്കാര്‍ക്കും ആയി 20,000 രൂപ നല്‍കണമെന്ന് മന്ത്രി ഹനീഫിനോട് പറഞ്ഞു. ഹനീഫിന് മാത്രമായി 5000 രൂപയുമാണ് മന്ത്രി നല്‍കിയത്. കൂടാതെ ഹനീഫിന് ഉംറ നിര്‍വഹിക്കാനുളള ചെലവ് താന്‍ വഹിക്കാമെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഹനീഫിന്റെ വിവരങ്ങള്‍ വാങ്ങി.

രാഹുല്‍ ഗാന്ധി അടക്കമുളള രാഷ്ട്രീയ പ്രമുഖര്‍ക്ക് ഭക്ഷണം വിളമ്പിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്തരത്തിലൊരും അംഗീകാരം ലഭിക്കുന്നതെന്ന് ഹനീഫ് പറഞ്ഞു. നേരത്തേ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഹനീഫ് 3 വര്‍ഷം മുമ്പാണ് മംഗളൂരുവിലെ ഹോട്ടലില്‍ ജോലി ആരംഭിച്ചത്. ഇവിടത്തെ ഒരു പാര്‍ട്ണര്‍ കൂടിയാണ് ഹനീഫ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com