പറ്റ്‌ന:ചിലര്‍ അങ്ങനെയാണ്. ഒരു തീരുമാനം എടുത്താല്‍ അതില്‍ നിന്നും മാറില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്തിന് സമീപം കുഴിമാടം തയ്യാറാക്കിയ ബീഹാര്‍ സ്വദേശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
'ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ അമ്മയെ തനിച്ചാക്കിയിട്ടില്ല. മരണശേഷവും അമ്മയ്‌ക്കൊപ്പം തന്നെയായിരിക്കണം.' ബീഹാര്‍ ഗോപാല്‍ ഗഞ്ച് സ്വദേശി മന്‍സൂര്‍ ഹസനാണ് ഇത് പറയുന്നത്. കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കുമെല്ലാം അദ്ഭുതമാണ് ഈ വാര്‍ത്ത സൃഷ്ടിക്കുന്നത്.
25000 രൂപ സ്വന്തം കയ്യില്‍ നിന്നെടുത്താണ് കുഴി തയ്യാറാക്കിയത്. ഭൂമിയിലെ തന്റെ സമയം കഴിഞ്ഞെന്നും ഇനി അല്ലാഹുവിന്റെ വിളിക്കായുള്ള കാത്തിരിപ്പിലാണെന്നും ഹസന്‍ പറയുന്നു.അതേസമയം തന്റെ മകന്‍ ഈ കുഴിയില്‍ തന്നെ അടക്കം ചെയ്യുമോ എന്ന ആശങ്കയും ഹസന്‍ പങ്കുവെയ്ക്കുന്നു. ഇപ്പോള്‍ സമയത്തിന്റെ ഏറെ പങ്കും ശവക്കുഴി സംരക്ഷണത്തിനും പ്രാര്‍ത്ഥനകള്‍ക്കുമായി നീക്കിവെച്ചിരിക്കുകയാണ്.
നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്ന ഹസന്‍ ഒരു സാധാരണ കര്‍ഷകനും നാട്ടുകാരുടെ പ്രിയങ്കരനുമാണ്. സ്വന്തം പണമുപയോഗിച്ച് ഗ്രാമത്തില്‍ സ്‌കൂളും മതപാഠശാലയും പള്ളിയും നിര്‍മിച്ച ഹസന്‍ പാവപ്പെട്ട കുട്ടികള്‍ക്കായി വിദ്യാഭ്യാസവും ഭക്ഷണവും നല്‍കി വരുന്നുണ്ട്.ഹസന്റെ പ്രവൃത്തി വലിയ വാര്‍ത്തയായതോടെ നിരവധി പേര്‍ ശവക്കുഴി കാണാനായും ഹസനോട് സംസാരിക്കാനായും എത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ