'മരുന്നു പരീക്ഷണത്തിന്‌ ഞാന്‍ തയ്യാര്‍, മരിച്ചാലും അഭിമാനം മാത്രം'; കാന്‍സര്‍ പോരാട്ടത്തിനിടയില്‍ പുഞ്ചിരിയോടെ നന്ദു

ഞരമ്പില്‍ നേരിട്ടു കുത്തിവെക്കാവുന്ന മരുന്ന് എലികള്‍ ഉള്‍പ്പെടെ മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്
'മരുന്നു പരീക്ഷണത്തിന്‌ ഞാന്‍ തയ്യാര്‍, മരിച്ചാലും അഭിമാനം മാത്രം'; കാന്‍സര്‍ പോരാട്ടത്തിനിടയില്‍ പുഞ്ചിരിയോടെ നന്ദു

നുഷ്യന്‍ ഏറ്റവും ഭയക്കുന്ന രോഗമാണ് കാന്‍സര്‍. അതിജീവിച്ചവര്‍ നിരവധിയാണെങ്കിലും ജീവിതാവസാനം വരെയുള്ള വേദനയാണ് പലര്‍ക്കും കാന്‍സര്‍ നല്‍കുന്നത്. അര്‍ബുദത്തെ ഭൂമുഖത്തെ പൂര്‍ണമായി ഇല്ലാതാക്കാനുള്ള മരുന്നുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. കേരളത്തില്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഗവേഷകര്‍ കണ്ടെത്തിയ മരുന്നും വിജയത്തിന് അരികിലാണ്. ഞരമ്പില്‍ നേരിട്ടു കുത്തിവെക്കാവുന്ന മരുന്ന് എലികള്‍ ഉള്‍പ്പെടെ മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ കൂടി പരീക്ഷിച്ചാലെ വിജയമാണോ എന്ന് ഉറപ്പിക്കാനാകൂ. ഇപ്പോള്‍ മരുന്നു പരീക്ഷണത്തിന് തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തിരുവന്തപുരം സ്വദേശി നന്ദു മഹാദേവ്. 

വര്‍ഷങ്ങളായി അര്‍ബുദത്തിന്റെ പിടിയിലാണ് നന്ദു. ആദ്യം കാലിലായിരുന്നു അര്‍ബുദം പിടികൂടിയത്. ഒരു കാല്‍ മുറിച്ചുമാറ്റിയെങ്കിലും പിന്നീട് ശ്വാസകോശത്തിലേക്ക് പടര്‍ന്നു. അതിനേയും ധൈര്യത്തോടെ പൊരുതി തോല്‍പ്പിച്ചെങ്കിലും ഇപ്പോള്‍ ഹൃദയത്തിലേക്കെത്തിയിരിക്കുകയാണ്. അതിന്റെ ചികിത്സയിലാണ് ഇപ്പോള്‍ നന്ദു. ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യന്‍ താനാണ് എന്നാണ് നന്ദു കുറിക്കുന്നത്. തന്റെ ജീവന്‍ നഷ്ടമായാലും അഭിമാനമാണെന്നും അങ്ങേയറ്റം സന്തോഷമാണെന്നുമാണ് നന്ദു ഫേയ്‌സ്ബുക്കില്‍ കുറിക്കുന്നത്. 

നന്ദുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ചങ്കുകളേ രണ്ടാം വട്ട പരീക്ഷയിലെ എന്റെ ആദ്യത്തെ കീമോ കഴിഞ്ഞു ട്ടോ. ഞാന്‍ ഉഷാറാണ്. പ്രിയമുള്ളവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍. ശാരീരികമായ വേദനകളിലും നിങ്ങള്‍ക്ക് തരാന്‍ എനിക്ക് കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്റെ ഈ മനം നിറഞ്ഞ പുഞ്ചിരി മാത്രമാണ്.
മറ്റൊരു സന്തോഷകരമായ കാര്യം കൂടി ഞാനെന്റെ പ്രിയപ്പെട്ടവരോട് പങ്കു വയ്ക്കുന്നു. ആ മരുന്ന് പരീക്ഷണത്തിന് ഞാന്‍ തയാറാണ് !!
ഇനി മനുഷ്യരില്‍ ഒന്ന് രണ്ടു പരീക്ഷണങ്ങള്‍ കൂടി ചെയ്ത് കഴിഞ്ഞു പേറ്റന്റ് കൂടി കിട്ടിയാല്‍ ശ്രീ ചിത്രയില്‍ വികസിപ്പിച്ചെടുത്ത കാന്‍സറിനുള്ള മരുന്ന് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ഉപയോഗപ്രദം ആകുമെന്ന് അറിഞ്ഞു.
ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഞാന്‍ !!
വളരെ സന്തോഷത്തോട് കൂടി ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ തയാറാണെന്ന് അറിയിക്കുന്നു !!
ഈ സമൂഹത്തിന് വേണ്ടി എനിക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു..
ഒരായിരം കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തിയ ഈ വിപത്തിനെ സമൂഹത്തില്‍ നിന്ന് ആധുനിക വൈദ്യശാസ്ത്രം തുടച്ചു മാറ്റുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു..
അതിന് വേണ്ടി എനിക്കെന്റെ ജീവന്‍ നഷ്ടമായാലും അഭിമാനമാണ്.. അങ്ങേയറ്റം സന്തോഷമാണ് !!
ഇവിടെ ഒരു മരുന്ന് ലോബി ഉണ്ടോ ഇല്ലയോ എന്നത് എന്നിക്കറിയില്ല.. ഉണ്ടെന്ന് ഞാനും വിശ്വസിക്കുന്നു..
നിങ്ങളുടെ കാല് പിടിക്കാന്‍ പോലും ഞങ്ങള്‍ തയാറാണ്. നിങ്ങള്‍ കാന്‍സര്‍ മരുന്ന് വേര്‍തിരിച്ചെടുത്താല്‍ ഒരാളിന് പതിനായിരം രൂപക്ക് നല്‍കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ പത്ത് ലക്ഷം രൂപ വാങ്ങി വിറ്റോളൂ. എന്നാലും സാരമില്ല. ഞങ്ങള്‍ എങ്ങനെയും അത് വാങ്ങിക്കൊള്ളാം.
പക്ഷേ മരുന്നിനെ നിങ്ങള്‍ ഹൈജാക്ക് ചെയ്യരുത്. അത്രയ്ക്ക് തീഷ്ണമാണ് ജീവിക്കാനുള്ള ഞങ്ങടെ ആഗ്രഹം.
ഒരു കുടുംബമായി കുട്ടികള്‍ ഒക്കെയായി ജീവിക്കണമെന്നൊക്കെ ഞങ്ങള്‍ക്കും ആഗ്രഹങ്ങള്‍ ഉണ്ടെടോ.

മറ്റൊരു കാര്യം ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. ലോകത്തില്‍ ഇത്രയേറെ രാജ്യങ്ങളില്‍ എത്രയോ കോടിക്കണക്കിന് ആള്‍ക്കാര്‍ അര്‍ബുദം കാരണം നരകയാതന അനുഭവിക്കുന്നു.
ഈ രാജ്യങ്ങളൊക്കെ സംയുക്തമായി ഒരു പരീക്ഷണശാല നിര്‍മിച്ച് അവിടെ ലോകത്തിലെ തന്നെ മികച്ച ശാസ്ത്രജ്ഞരെ ഒരുമിച്ചു ഗവേഷണം നടത്താന്‍ ഒരു പദ്ധതി ലോകാരോഗ്യ സംഘടന കൊണ്ടു വന്നാല്‍ നൂറില്‍ ഇരുന്നൂറ് ശതമാനം ഉറപ്പാണ് ഒരു വര്‍ഷത്തിനുള്ളില്‍ അര്‍ബുദത്തെ വരുതിയില്‍ ആക്കാനുള്ള മരുന്ന് വികസിപ്പിച്ചെടുക്കാന്‍ പറ്റും..
ശതകോടികള്‍ മുടക്കി വലിയ ഹൈഡ്രജന്‍ കൊളൈഡര്‍ പരീക്ഷണം നടത്തി ഭൂമി എങ്ങനെ ഉണ്ടായി എന്ന് കണ്ടു പിടിക്കുന്നതിന് പകരം ഇപ്പോള്‍ ഭൂമിയിലുള്ള ഈ നശിച്ച രോഗത്തിന് മരുന്ന് കണ്ടെത്താനാണ് ശാസ്ത്ര ലോകം ശ്രമിക്കേണ്ടത്..
ലക്ഷം കോടി മുടക്കി ചൊവ്വയിലേക്ക് മനുഷ്യനെ വിടുന്നതിനു ശ്രമിക്കുന്നതിന്റെ ഒരു ശതമാനം ഒരുമ ഈ കാര്യത്തില്‍ കാണിച്ചാല്‍ ഒത്തിരി വേദനിക്കുന്നവര്‍ക്ക് ഇവിടെ നേരെ ചൊവ്വേ ജീവിക്കാനുള്ള സാഹചര്യം ഒത്തുവരും..

ഇവിടന്ന് അവിടെ ചെല്ലുമ്പോള്‍ ഒരു രോഗത്തിന് മരുന്ന് കണ്ടെത്താന്‍ പറ്റാത്ത നിങ്ങള്‍ ഇവിടെ വന്നത് വല്യ കാര്യായിപ്പോയിന്ന് ചൊവാ ജീവികള്‍ കളിയാക്കും..
തീര്‍ച്ചയായും ഈ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയ്ക്കുള്ള ആദ്യത്തെ നിവേദനം കേരളത്തില്‍ നിന്നാക്കണം എന്ന് ഞാനഗ്രഹിക്കുന്നു..
എന്റെ പ്രിയപ്പെട്ടവര്‍ അതിന് എന്നോടൊപ്പം ഉണ്ടാകണം..

ഒരിക്കല്‍ വസൂരിയെയും മാരക രോഗങ്ങളെയും തുടച്ചു മാറ്റിയത് പോലെ നമുക്ക് തുടച്ചു മാറ്റണം അര്‍ബുദത്തെ ഈ ഭൂമിയില്‍ നിന്ന്..
ഒരിക്കല്‍ കൂടി പൂര്‍ണസമ്മതത്തോടെ ഈ പരീക്ഷണത്തിന് ഞാന്‍ എന്റെ മനസ്സും ശരീരവും അര്‍പ്പിക്കുന്നു എന്നറിയിക്കുന്നു..!
സ്‌നേഹം പ്രിയരേ !!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com