തിരുവനന്തപുരം; തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനും മുന്നണി പോരാളിയുമായ റിച്ചാര്‍ഡ് സ്‌റ്റോള്‍മാന്‍. ഫേയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം പോലുള്ള മാധ്യമങ്ങളിലൂടെ ഓരോ വ്യക്തികളും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഐസിഫോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുവെച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
'ദയവ് ചെയ്ത് നിങ്ങളുടെ ക്യാമറയില്‍ പകര്‍ത്തുന്ന എന്റെ ചിത്രങ്ങളൊന്നും ഫേയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ ഒരിക്കലും പോസ്റ്റ് ചെയ്യരുത്. ഇവ ലോകത്തിലെ ശക്തമായ കേന്ദ്രീകൃത- നിരീക്ഷണ സംവിധാനത്തിന്റെ ഭാഗങ്ങളാണ്. തലയുടെ പിന്‍ഭാഗം പതിഞ്ഞ ചിത്രം ഉപയോഗിച്ചുപോലും ഒരാളെ തിരിച്ചറിയാന്‍ ഇതിന് കഴിയും. നിങ്ങള്‍ എവിടെയൊക്കെ പോകുന്നു, എന്തൊക്കെ ചെയ്യുന്നു എന്നെല്ലാം ട്രാക്ക് ചെയ്യപ്പെടും. എന്റെ മാത്രമല്ല മറ്റൊരുടേയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ രണ്ട് വട്ടം ആലോചിക്കുക' സ്‌റ്റോള്‍മാന്‍ പറഞ്ഞു. സ്മാര്‍ട്ട്‌ഫോണിലാണ് തന്റെയൊപ്പമുള്ള ചിത്രങ്ങള്‍ എടുക്കുന്നതെങ്കില്‍ അതിലെ ജിയോ ലൊക്കേഷന്‍ സംവിധാനം ഓഫ് ചെയ്തിടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ലോകം മുഴുവന്‍ ശക്തമായ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ഒരുതവണ പോലും താന്‍ വിളിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഉപഭോക്താവിന്റെ ഡേറ്റ ഉപയോഗിച്ച് ചാരപ്രവൃത്തി നടത്തുന്ന ആപ്ലിക്കേഷനുകളാണ് യൂബര്‍, നെറ്റ്ഫ്‌ലിക്‌സ്, സ്‌പോട്ടിഫൈ തുടങ്ങിയവ എന്നാണ് സ്റ്റോള്‍മാന്‍ പറയുന്നത്.
'മറ്റെവിടുന്നെങ്കിലും വാങ്ങിയ ഒരു ഇ- ബുക്ക് ആമസോണിന്റെ ഇ- റീഡറായ കിന്‍ഡില്‍ ഉപയോഗിച്ച് വായിച്ചാല്‍ പോലും അതിന്റെ തലക്കെട്ടും വായിച്ചു തീര്‍ന്ന പേജ് നമ്പറും ഹൈലൈറ്റ് ചെയ്ത ഭാഗവും ആമസോണ്‍ സര്‍വറുകളില്‍ എത്തും. പുതിയ പഠനപ്രകാരം 1000 സൗജന്യ ആപ്ലിക്കേഷനുകളില്‍ 90 ശതമാനവും ചാരപ്പണി നടത്തുന്നവയാണ്. സെക്‌സ് കളിപ്പാട്ടത്തിലെ വിവരങ്ങള്‍ പോലും സെര്‍വറിലേക്ക് പോകും. റോബോര്‍ട്ടില്‍ സജ്ജീകരിച്ചിരിക്കുന്ന തെര്‍മോമീറ്ററില്‍ രേഖപ്പെടുത്തുന്ന താപനില വ്യതിയാനത്തിലൂടെ ശരീരവുമായി അത് ബന്ധപ്പെടുന്നത് എപ്പോഴെന്ന് മനസിലാക്കാനാവുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തില്‍ ഉപഭോക്താവിന്റെ ഡേറ്റ ഉപയോഗിച്ച് രഹസ്യനിരീക്ഷണം നടത്തുന്ന കമ്പനികളുടെ ഉടമകള്‍ക്ക് ജയിലില്‍ കുറഞ്ഞൊരു ശിക്ഷയും നല്‍കരുതെന്നാണ് സ്റ്റോള്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ