ബംഗളൂരു: താലികെട്ടി മിനുട്ടുകൾ മാത്രം പിന്നിട്ടപ്പോൾ വധു ഛർദ്ദിച്ചതിനെ തുടർന്ന് കന്വകാത്വം പരിശോധിക്കാൻ വരനും കുടുംബവും ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് വധു ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്‍തു. വധുവിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം നടന്ന് മൂന്നു മാസത്തിന് ശേഷം വരന്‍ കുടുംബ കോടതിയില്‍ വധുവിനെതിരെ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ കൗണ്‍സലിങിലാണ് യുവതി തനിക്ക് നേരിട്ട അപമാനവും മാനസിക പ്രയാസങ്ങളും തുറന്നു പറഞ്ഞത്.
2018 നവംബറിലാണ് വടക്കൻ കർണാടക സ്വദേശികളായ യുവതിയും യുവാവും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് മിനുട്ടുകൾ കഴിഞ്ഞപ്പോൾ യുവതി ഛർദ്ദിച്ചു. ഇതോടെ ഗര്‍ഭിണിയാണോയെന്ന് സംശയം പ്രകടിപ്പിച്ച വരനും കൂട്ടരും തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും യുവതി കൗൺസിലറോട് പറഞ്ഞു. വയറിന് അസുഖം ബാധിച്ചാണ് താൻ ഛർദ്ദിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു.
സഹോദരിയുടെ വീട്ടിലാണ് യുവതി ഇപ്പോൾ താമസിക്കുന്നത്. വിവാഹത്തിന് പതിനഞ്ച് ദിവസം മുന്‍പ് യുവതിയുടെ അമ്മ അര്‍ബുദം ബാധിച്ച് മരിച്ചിരുന്നുവെന്നും ഇതോടെ അവർ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ