'ചുഞ്ചു നായരാണ്' ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.വളര്‍ത്തുപൂച്ചയുടെ ചരമ വാര്‍ഷിക ദിനത്തില്‍ ഉടമകള്‍ പത്രപ്പരസ്യം നല്‍കിയതിനൊപ്പം ജാതിവാല്‍ ചേര്‍ത്തതാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്. വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍ പസര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പൂച്ചയുടെ ഉടമകള്‍. വീട്ടിലെ പലകാര്യങ്ങള്‍ പോലും തീരുമാനിച്ചിരുന്നത് 'ചുഞ്ചു നായര്‍' ആയിരുന്നു എന്നാണ് കുടുംബത്തിന്റെ വിശദീകരണം. പരസ്യം പ്രസിദ്ധീകരിച്ച അതേ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബം വിശദീകരണം നല്‍കിയത്. എന്നാല്‍ കുടുംബത്തെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല.
പത്രപരസ്യത്തെക്കുറിച്ച് ഗൃഹനായിക പറയുന്നത് ഇങ്ങനെ:
'അവള്‍ ഞങ്ങളുടെ റാണിയായിരുന്നു. മകളായിരുന്നു. കുടുംബത്തില്‍ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു. ഞങ്ങള്‍ക്ക് അവള്‍ ഞങ്ങളുടെ ഇളയ മകളെ പോലെയാണ്. അതിനാലാണ് വംശനാമം നല്‍കിയതും. ആ നാല്‍ക്കാലിയും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആര്‍ക്കും
മനസിലാവില്ല. സഹിക്കാവുന്നതിലേറെയാണ് ഈ നെഗറ്റീവ് ട്രോളുകള്‍. ജാതിയുമായി ആ പേരിന് യാതൊരു ബന്ധവും ഇല്ല.'
ഏതാണ്ട് 18 വര്‍ഷത്തോളം ചുഞ്ചു ഈ വീട്ടിലുണ്ടായിരുന്നു. വാര്‍ദ്ധക്യ കാലത്തായിരുന്നു മരണം. ഇത്രയും നാളുകള്‍ സാധാരണ പൂച്ചകള്‍ ജീവിച്ചിരിക്കാറില്ല. വളരെയേറെ സ്‌നേഹിക്കപ്പെട്ട ചുറ്റുപാടിലായതിനാലാണ് പൂച്ച ഇത്രകാലം ജീവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഉയര്‍ന്ന ശുചിത്വബോധം ഉണ്ടായിരുന്ന പൂച്ചയായിരുന്നു. ഒരിക്കലും ഇക്കാര്യങ്ങള്‍ പരീശിലിപ്പിക്കേണ്ടി വന്നിട്ടില്ല.
നവി മുംബൈയില്‍ വീട്ടിലെ പൂന്തോട്ടത്തിലായിരുന്നു വ!ര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പൂച്ചയെ കണ്ടെത്തിയത്. ഇടയ്ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കിയതിന് പിന്നാലെ പൂച്ചയും താനും തമ്മില്‍ ബന്ധം വളര്‍ന്നു. കേരളത്തില്‍ സുന്ദരിയെന്ന് പേരായ പൂച്ചയെ ചെറുപ്പകാലത്ത് വളര്‍ത്തിയിരുന്നു. അങ്ങിനെ ഈ പൂച്ചയ്ക്കും സുന്ദരിയെന്ന് പേരിട്ടു. എന്നാല്‍ പിന്നീടിത് ചുരുങ്ങി ചുഞ്ചുവെന്നായി.
തന്റെ പെണ്‍മക്കളെ മടിയിലിരുത്തുന്നത് പോലും ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നുവെന്നും പൂച്ചയെ കരുതി പലപ്പോഴും ദീര്‍ഘയാത്ര പോയിരുന്നില്ലെന്നും ഇവ!ര്‍ പറഞ്ഞു. ഫോട്ടോയെടുക്കുന്നത് ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നു. കുടുംബ ഫോട്ടോയെടുക്കാന്‍ നേരത്ത് ചുഞ്ചു മനപ്പൂര്‍വ്വം ഇവിടെ നിന്ന് മാറിനില്‍ക്കാറുണ്ടായിരുന്നു.
പ്രായമായതോടെ ചുഞ്ചുവിന്റെ വൃക്കകള്‍ക്കും പല്ലിനും തകരാറുണ്ടായി. ചുഞ്ചുവിന്റെ അവസാന നാളുകളില്‍ അയല്‍ക്കാര്‍ പോലും കണ്ണീരോടെയാണ് അവളെ കാണാനെത്തിയത്. രോഗം മാറ്റാന്‍ പലവഴിയും തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മരിച്ചു'-വീട്ടമ്മ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ