മലപ്പുറം; പയ്യാനി പുഴ കരകവിഞ്ഞ് വെളളം ഇരച്ചെത്തിയപ്പോഴാണ് നിറവയറുമായി സിന്ധു വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. എന്നാല്‍ എളുപ്പമായിരുന്നില്ല സിന്ധുവിന്റെ യാത്ര. പുറംലോകവുമായി ബന്ധപ്പെടാന്‍ ആശ്രയിച്ചിരുന്ന റോഡ് പ്രളയത്തില്‍ തകര്‍ന്നതോടെ നിറവയറുമായി കിലോമീറ്ററുകള്‍ നടന്നാണ് സിന്ധു സുരക്ഷിത സ്ഥാനത്ത് എത്തിയത്. പ്രളയത്തെ അതിജീവിച്ച സിന്ധു ബുധനാഴ്ച ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. വീട്ടിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമല്ലായിരുന്നെങ്കിലും ജനല്‍പാളി പോലും ഇല്ലാത്ത ദുരിതാശ്വാസ ക്യാമ്പില്‍ കഴിയാന്‍ സാധിക്കാതെ വന്നതോടെ പ്രസവിച്ച് നാലാം നാള്‍ കൈക്കുഞ്ഞുമായി സിന്ധു കാടു കയറി.
മുണ്ടേരി വനത്തിനുള്ളിലെ തണ്ടന്‍കല്ല് കോളനിയില്‍ താമസിക്കുന്ന സിന്ധുവാണ് പ്രളയത്തിന്റെ ദുരിതം താണ്ടികയറിയത്. കൈക്കുഞ്ഞുമായി 2 കിലോമീറ്റര്‍ കാട്ടുവഴി താണ്ടിയാണ് അവര്‍ കോളനിയിലെ വീട്ടില്‍ എത്തിയത്. പ്രസവത്തിനുള്ള ദിവസവും എണ്ണിക്കഴിയുന്നതിനിടയിലാണ് പ്രളയമുണ്ടായത്. കോളനിക്ക് അരികിലൂടെ ഒഴുകുന്ന പയ്യാനി പുഴ കരകവിഞ്ഞതോടെ ഏറെ ബുദ്ധിമുട്ടിയാണ് സന്ധുവിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് മുണ്ടേരി ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ച സിന്ധു നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ചയാണ് പ്രസവിക്കുന്നത്.
ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഒരു ദിവസം മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ക്യാംപില്‍ കഴിഞ്ഞു. ജനല്‍പാളികള്‍ പോലുമില്ലാത്ത കെട്ടിടത്തില്‍ കു!ഞ്ഞുമായി കഴിയാന്‍ പറ്റാതെ വന്നതോടെയാണ് കോളനിയിലേക്കു തന്നെ മടങ്ങാന്‍ തീരുമാനിച്ചത്. 4 ദിവസം മാത്രമായ കുഞ്ഞുമായി സിന്ധുവും മാതാവ് ലീലയും ഭര്‍ത്താവ് ശശിയും ഇന്നലെ ഉച്ചയ്ക്കാണ് കാടുതാണ്ടി കോളനിയിലെത്തിയത്. കൈക്കുഞ്ഞുമായി കോളനിയിലെ ജീവിതവും ദുരിതമാണ്. എന്തെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ മാര്‍ഗമില്ല. ഇതിനു പുറമേ കാട്ടാന ഭീതിയുമുണ്ട്. കാട്ടാനകളെ പ്രതിരോധിക്കാന്‍ കോളനിക്കു ചുറ്റും സ്ഥാപിച്ച മതില്‍ പ്രളയത്തി!ല്‍ തകര്‍ന്നിരിക്കയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ