'വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മിൽ ശക്തമായ ബന്ധമുണ്ട്', ബോളിവുഡ് നടൻ വിട പറഞ്ഞതിന്‌ മാത്രമല്ല നമുക്ക്‌ നോവേണ്ടത്‌

നാല്പതു സെക്കന്റിൽ ഒരു ആത്മഹത്യ നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്
'വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മിൽ ശക്തമായ ബന്ധമുണ്ട്', ബോളിവുഡ് നടൻ വിട പറഞ്ഞതിന്‌ മാത്രമല്ല നമുക്ക്‌ നോവേണ്ടത്‌

ടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിന് പിന്നാലെ വിഷാദരോഗത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. നടൻ വിഷാദത്തിന് അടിപ്പെട്ടിരുന്നു എന്നും അതാണ് ജീവനൊടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും വാർത്തകളുണ്ട്. ഇതിന് പിന്നാലെയാണ് വിഷാദരോഗത്തെക്കുറിച്ചും ആ അ‌വസ്ഥയിലൂടെ കടന്നുപോകുന്നവരെക്കുറിച്ചും ചർച്ചയുണ്ടാകുന്നത്. ഇപ്പോഴിതാ വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് പറയുകയാണ് ഡോ. ഷിംന അസീസ്.

"2020 വർഷത്തോടെ ലോകത്തിനു ബാധ്യതയാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യഭീഷണിയായി കണക്കാക്കപ്പെടുന്നത് വിഷാദരോഗത്തെയാണ്.വിഷാദരോഗം എന്നത് ഒരു അപൂർവ്വതയല്ല. ഉറക്കത്തേയും വിശപ്പിനേയും ജീവിതത്തിൽ ഇഷ്ടപ്പെടുന്ന സകല സംഗതികളെയും പ്രതികൂലമായി ബാധിച്ചു കൊണ്ട് ജീവിതത്തിൽ മുന്നോട്ടു ഒന്നുമില്ല, പ്രതീക്ഷകൾ എല്ലാം അസ്തമിച്ചിരിക്കുന്നു എന്ന് രണ്ടാഴ്ചയിലേറെ തോന്നുന്നതാണ് ലളിതമായി പറഞ്ഞാൽ വിഷാദരോഗം എന്ന അവസ്ഥ", ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അവർ പറയുന്നു.

ആത്മഹത്യയെക്കുറിച്ച് ചിന്തയുള്ളവരും അത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവരെ പരിചയമുള്ളവരും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ഡോക്ടർ.

കുറിപ്പിന്റെ പൂർണരൂപം

ബോളിവുഡ് താരം സുശാന്ത് സിംഗ്‌ രജ്‌പുത്‌ ആത്മഹത്യ ചെയ്‌തിരിക്കുന്നു. മാസങ്ങളായി കടുത്ത വിഷാദരോഗത്താൽ കഷ്‌ടപ്പെടുകയായിരുന്നു എന്നും വാർത്തകൾ. എല്ലാ സൗകര്യങ്ങൾക്കുമിടയിൽ ജീവിച്ചിരുന്ന സക്‌സസ്‌ഫുൾ ആയ കലാകാരൻ ആത്മഹത്യ ചെയ്യുകയോ? അയാൾക്കെന്താപ്പോ ഇത്ര വിഷാദിക്കാൻ എന്നാണോ?

ആത്മഹത്യാപ്രവണതയോടെയുള്ള വിഷാദരോഗം വല്ലാത്തൊരു സഹനമാണ്‌. തലക്കകത്ത്‌ നിന്ന്‌ തുടർച്ചയായി 'നിന്നെ ഒന്നിനും കൊള്ളില്ല, മുന്നിലേക്ക്‌ പ്രതീക്ഷകളില്ല, നിനക്ക്‌ യാതൊരു വിലയുമില്ല' എന്ന്‌ മസ്‌തിഷ്‌കം പറഞ്ഞ്‌ കൊണ്ടേയിരിക്കും. അത്‌ തന്റെ തലച്ചോറിൽ ക്രമം തെറ്റി ഒഴുകുന്ന ഡോപ്പമിനും സെറടോണിനും കാട്ടിക്കൂട്ടുന്ന തോന്നിവാസമാണ്‌ മനസ്സിലാകാതെ രോഗി ഉഴറും. എത്ര സ്വയം അവബോധമുള്ളവരുടെ മനസ്സും കമ്പിവേലിയിൽ വലിഞ്ഞ്‌ കീറുന്ന പോലെ പിഞ്ഞി അടരും. ഏത്‌ വഴിക്ക്‌ ഒടുങ്ങാം എന്ന അന്വേഷണമാണ്‌ പിന്നെ. കൃത്യമായി എങ്ങനെ പറയുന്നു എന്നാണോ? ആ വേദനയുടെ കടൽ നീന്തി കടന്നവളായത്‌ കൊണ്ട്‌ തന്നെ.

സർവ്വസൗഭാഗ്യവതിയായ, കരിയർ തുടങ്ങിയപ്പൊഴേ ചെറിയ വലിയ കാര്യങ്ങൾ ചെയ്‌ത്‌ വന്ന, രണ്ട്‌ കുഞ്ഞുങ്ങളുടെ അമ്മയായ കുടുംബിനിയായ ഒരുവൾ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌ തിന്നിട്ട്‌ എല്ലിന്റെയുള്ളിൽ കുത്തിയിട്ടാണ്‌ എന്നും ദൈവവിചാരം ഇല്ലാഞ്ഞിട്ടാണ്‌ എന്നുമൊക്കെ കേട്ടു. 'ശ്രദ്ധ കിട്ടാനുള്ള നാടകമാണ്‌, ചാവാതെ സേഫായി ചെയ്യുന്നത്‌ അല്ലാതെങ്ങെനെയാ?' എന്ന്‌ വരെ കേട്ടിട്ടുണ്ട്‌. ഞാൻ ചാവാത്തതിലായിരുന്നോ അവരുടെ സങ്കടം?

കുറേയേറെ പേർ (ഒരിക്കലും പ്രതീക്ഷിക്കാത്തവർ പോലും) കട്ടക്ക്‌ സപ്പോർട്ട്‌ ചെയ്‌തു. അന്ന്‌ തൊട്ട്‌ ഇന്ന്‌ വരെ എന്റെ സൈക്യാട്രിസ്‌റ്റ്‌ കൂടെ നിന്നതിന്‌ വാക്കുകളില്ല. സുഹൃത്തുക്കൾ താങ്ങി പിടിക്കുന്നതിന്‌ നന്ദിയൊന്നും പറഞ്ഞാൽ മതിയാകില്ല. കൃത്യമായ ഇടവേളകളിൽ ഡോക്‌ടറെ കാണുന്നു, നേരത്തിന്‌ മരുന്ന്‌ കഴിക്കുന്നു. വീക്ക്‌ ആണെന്ന്‌ തോന്നുന്നേരം ചങ്ങായിയായ സൈക്കോളജിസ്‌റ്റിനെ കാണുന്നു/വിളിക്കുന്നു. 'വിലയില്ലാത്തവൾ' എന്ന്‌ സ്വയം മാർക്കിടുമ്പോൾ അല്ലെന്ന്‌ തിരുത്തി തരാൻ അവർ പെടാപ്പാട്‌ പെടാറുണ്ട്‌.

വലിയ തോതിൽ വിഷാദത്തെ തോൽപ്പിച്ചപോഴും ഇപ്പോഴും എന്നോട്‌ യാതൊരു പ്രതിപത്തിയുമില്ല. എന്നെ സ്‌നേഹിക്കുന്നത്‌ പോലും മക്കൾക്ക്‌ വേണ്ടി എന്നെ കരുതി വെക്കാനാണ്‌. എന്നെങ്കിലും സ്വയം സ്‌നേഹിക്കാൻ കഴിഞ്ഞാൽ അന്ന്‌ പൂർണമായും വിജയിച്ചെന്ന്‌ തീരുമാനിക്കാനാവുമെന്ന്‌ കരുതുന്നു.

ആത്മഹത്യ ചെയ്യാനുള്ള നൂതനമാർഗങ്ങൾ ഗൂഗിൾ ചെയ്യുന്നത് പതിവാക്കിയവരുണ്ട് നമുക്ക് ചുറ്റും. ജീവിക്കണമെന്ന് വലിയ നിർബന്ധമില്ലാത്തത് പോലെ, എല്ലാം പാതിവഴിക്ക് കളഞ്ഞു പോകാമെന്ന് പറയാതെ പറയുന്നവർ. ആവശ്യം കഴിയുമ്പോൾ കളഞ്ഞിട്ടു പോകുന്ന ഇൻസ്റ്റന്റ് കൾച്ചർ ജീവിതത്തെ സംബന്ധിച്ചും ചിലരുടെ മനസ്സിൽ കയറിക്കൂടിയിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്. വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മിൽ ശക്തമായ ബന്ധമുണ്ട്. 2020 വർഷത്തോടെ ലോകത്തിനു ബാധ്യതയാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യഭീഷണിയായി കണക്കാക്കപ്പെടുന്നത് വിഷാദരോഗത്തെയാണ്.

വിഷാദരോഗം എന്നത് ഒരു അപൂർവ്വതയല്ല. ഉറക്കത്തേയും വിശപ്പിനേയും ജീവിതത്തിൽ ഇഷ്ടപ്പെടുന്ന സകല സംഗതികളെയും പ്രതികൂലമായി ബാധിച്ചു കൊണ്ട് ജീവിതത്തിൽ മുന്നോട്ടു ഒന്നുമില്ല, പ്രതീക്ഷകൾ എല്ലാം അസ്തമിച്ചിരിക്കുന്നു എന്ന് രണ്ടാഴ്ചയിലേറെ തോന്നുന്നതാണ് ലളിതമായി പറഞ്ഞാൽ വിഷാദരോഗം എന്ന അവസ്ഥ.

വിഷാദരോഗം, ലഹരി ദുരുപയോഗം, കുടുംബത്തിൽ മുൻപ് ആത്മഹത്യ സംഭവിച്ചിട്ടുള്ളവർ, അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരുടെ മരണം സംഭവിച്ചവർ, കാൻസറും എയിഡ്സും അപസ്മാരവും തുടങ്ങി മാറാരോഗമായി സമൂഹം വീക്ഷിക്കുന്ന രോഗങ്ങൾ പിടിപെട്ടവർ, ജയിൽവാസികൾ‍ എന്നിങ്ങനെയുള്ളവർ ആത്മഹത്യ എന്ന സാധ്യത പരിഗണിക്കുന്നവരിൽ മുൻഗണനയിൽ ഉണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മുൻപൊരിക്കൽ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ള വ്യക്തി അടുത്ത ഒരു വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കാനുള്ള അപകടസാധ്യത സാധാരണ വ്യക്തിയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഈ തോന്നൽ ഉള്ളവർ ആദ്യം മനസ്സിലാക്കേണ്ടത് ‘ഇങ്ങനെ തോന്നുന്ന അനേകം പേരിൽ ഒരാൾ മാത്രമാണ് ഞാൻ’ എന്ന സത്യമാണ്. ആത്മഹത്യ ചെയ്യാൻ തോന്നുന്നുണ്ടെന്ന് അടുപ്പമുള്ള ആരോടെങ്കിലും തുറന്നു പറയേണ്ടത് അത്യാവശ്യമാണ്. സ്വയം ജീവിതം ആവശ്യമില്ല എന്ന് തോന്നാമെങ്കിലും, ജീവന്റെ വിലയെ കുറിച്ച് കൃത്യമായ ധാരണ തരാൻ കുറച്ചു നേരത്തേക്ക് കടം വാങ്ങുന്ന കാതുകൾക്ക് ആയേക്കാം. ആത്മഹത്യ എന്ന ചിന്ത, ആത്മഹത്യ ചെയ്യാനുള്ള മാർഗം, ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്നിവ ഒത്തു വന്നാലാണ് അത് സംഭവിക്കുക. ചിന്തയെ നിലക്ക് നിർത്താൻ സാധിക്കില്ലായിരിക്കാം. പക്ഷെ, ആത്മഹത്യ ചെയ്യാനുള്ള കത്തിയും കയറും മറ്റു വഴികളും മുന്നിൽ വരാതെ സൂക്ഷിക്കാൻ സാധിക്കും. കഴിവതും തനിച്ചിരിക്കാതെ നോക്കാനുമാവും. സുഹൃത്തുക്കൾക്കും കുടുംബത്തിനുമിടയിൽ തുടരുകയാണ് വേണ്ടത്. എന്നിട്ടും വിട്ടൊഴിയാത്ത വിധം ആ ചിന്ത മനസ്സിനെ വേട്ടയാടുന്നുവെങ്കിൽ ചികിത്സ തേടുക തന്നെ വേണം.

നിങ്ങളുടെ സുഹൃത്തോ ബന്ധുവോ പരിചയക്കാരോ ഇനി ഒരു അപരിചിതനോ തന്നെയും സ്വയം ഇല്ലാതാവുന്നതിനെ കുറിച്ച് ചെറിയ സൂചന എങ്കിലും തന്നുവെങ്കിൽ, ദയവു ചെയ്തു ശ്രദ്ധിക്കുക. . തിരക്കിട്ട് വിൽപത്രം തയ്യാറാക്കുന്നതും, കടമകൾ തീർക്കുന്നതും പതിവില്ലാത്ത ചില വ്യഗ്രതകളുമെല്ലാം വരാൻ പോകുന്ന ദുരിതത്തിന്റ മുന്നോടിയാവാം. അത് കേൾക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ വാക്കുകൾ ശ്രദ്ധ നേടാനുള്ള അടവായി കണ്ട് അവഗണിക്കുന്ന ഒരു രീതിയും മുൻവിധിയോടെയുള്ള സമീപനവും പാടില്ല. ഉപദേശമോ പരിഹാസമോ ഈ വേളയിൽ നമ്മുടെ ഭാഗത്ത്‌ നിന്നുണ്ടാവാനും പാടില്ല. കഴിഞ്ഞ ദിവസം ഞരമ്പ്‌ മുറിച്ച് ഫെയിസ്ബുക്കിൽ വന്ന ആളെ വരെ അവഹേളിച്ചുള്ള കമന്റുകൾ കണ്ടു. മനുഷ്യത്വരാഹിത്യം എന്നല്ലാതെ ഒരു പേരില്ല അതിന്

നാല്പതു സെക്കന്റിൽ ഒരു ആത്മഹത്യ നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇത്രയേറെ പേർ സ്വയം ഹത്യയെ കുറിച്ച് ചിന്തിക്കുന്നു എന്ന് പറയുന്നത് പോലും ഉൾക്കൊള്ളാവുന്ന ഒന്നല്ല.

ബോളിവുഡ് നടൻ വിട പറഞ്ഞതിന്‌ മാത്രമല്ല നമുക്ക്‌ നോവേണ്ടത്‌. ചിരിക്കുന്ന മുഖങ്ങളിൽ പലതും ഉള്ളിൽ അലറിക്കരയുന്നുണ്ട്‌ എന്നത്‌ കാണാനുള്ള ഉൾക്കണ്ണ്‌ നഷ്‌ടപ്പെടുന്ന നമ്മളെയോർത്തും നമ്മൾ നാണിക്കണം. ജീവൻ രക്ഷിക്കാൻ സാധിക്കുന്നത്‌ ഡോക്‌ടർക്ക്‌ മാത്രമല്ല. നാമോരോരുത്തരും രക്ഷകരാണ്‌, ജീവന്റെ കാവൽക്കാരാണ്‌. അതിന്‌ കാതുകളും കണ്ണുകളും തുറന്ന്‌ വെക്കണം... മനസ്സും.

സുശാന്ത്‌ സിങ്ങ്‌ രജ്‌പുതിന്‌ ആദരാഞ്ജലികൾ.

Dr. Shimna Azeez

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com