അഞ്ചാം മാസത്തിൽ പിറന്നു; ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി; ഒന്നര വയസിൽ ചരിത്രമെഴുതി കർട്ടിസ്!

അഞ്ചാം മാസത്തിൽ പിറന്നു; ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി; ഒന്നര വയസിൽ ചരിത്രമെഴുതി കർട്ടിസ്!
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോർക്ക്: അമേരിക്കയിലെ അലബാമയിൽ മിഷേൽ ബട്ട്‌ലർ എന്ന യുവതി ഇരട്ട കുട്ടികൾക്ക് ജൻമം നൽകി. അതും അഞ്ചാം മാസത്തിൽ തന്നെ. 21 ആഴ്ചയും ഒരു ദിവസവും മാത്രം ഗർഭാവസ്ഥയിലിരിക്കെ കർട്ടിസ് മീൻസ്, കാസ്യ മീൻസ് എന്നീ ഇരട്ടക്കുട്ടികൾക്കാണ് മിഷേൽ ജന്മം നൽകിയത്.  

കാസ്യ ഒരു ദിവസത്തിന് ശേഷം മരിച്ചു. കർട്ടിസും അതിജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് കർട്ടിസ് മീൻസ് അതിജീവിച്ചു. 

ഇപ്പോഴിതാ അവനെ തേടി ഒരു ​ഗിന്നസ് റെക്കോർഡും എത്തിയിരിക്കുന്നു. മാസം തികയാതെ ജനിച്ച് അതിജീവിക്കുന്ന കുട്ടികളുടെ ​ഗിന്നസ് റെക്കോർഡാണ് കർട്ടിസ് സ്വന്തമാക്കിയത്. ഒന്നര വയസ് തികഞ്ഞതിന് പിന്നാലെയാണ് കുഞ്ഞ് നേട്ടത്തിലെത്തിയത്. 

2020 ജൂലൈയിൽ അലബാമയിലെ ഒരു ആശുപത്രിയിൽ മിഷേൽ ജന്മം നൽകുമ്പോൾ 420 ഗ്രാം മാത്രമായിരുന്നു കർട്ടിസിന് ഭാരം. അതിജീവിക്കാനുള്ള ഒരു സാധ്യതയും അവൻ ജനിപ്പോൾ ഉണ്ടായിരുന്നില്ല. എന്നാൽ ഒന്നര വർഷങ്ങൾക്കിപ്പുറം അവൻ സന്തുഷ്ടനും ആരോഗ്യവാനുമായി ജീവിക്കുന്നു. 16 മാസം പ്രായമുള്ള കർട്ടിസ് അതിജീവനത്തിന്റെ ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചതായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ബുധനാഴ്ച സ്ഥിരീകരിച്ചു.

സാധാരണയായി 280 ദിവസമാണ് ഗർഭാവസ്ഥ, അതേസമയം 148 ദിവസം മാത്രം പ്രായമുള്ളപ്പോളാണ് കർട്ടിസ് ജനിക്കുന്നത്. ഇത്രയും നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങൾ അതിജീവിക്കില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞപ്പോൾ താൻ ആകെ തകർന്ന് പോയെന്ന് കർട്ടിസിന്റെ അമ്മ മിഷേൽ പറയുന്നു.

19 ആഴ്ചകൾ തികയാതെ ജനിച്ചിട്ടും, കർട്ടിസ് ചികിത്സയോട് അസാധാരണമായി പ്രതികരിച്ചു. അലബാമ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരെയും ജീവനക്കാരെയും ഇത് അത്ഭുതപ്പെടുത്തി. കർട്ടിസിന് ശ്വസന സഹായവും ഹൃദയത്തിനും ശ്വാസകോശത്തിനും പ്രവർത്തിക്കാൻ ആവശ്യമായ മരുന്നുകളും നൽകി ജീവൻ നിലനിർത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞു. ഒൻപത് മാസത്തോളം ആശുപത്രിയിൽ ചെലവഴിച്ചതിന് ശേഷമാണ് കർട്ടിസിനെ ഡിസ്ചാർജ് ചെയ്തത്.

കർട്ടിസിന് ഇപ്പോഴും ഓക്‌സിജനും ഫീഡിങ് ട്യൂബും ആവശ്യമാണ്. എന്നാൽ കർട്ടിസിന് മറ്റൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com