അച്ഛന്റെ മരണശേഷം ഒറ്റപ്പെട്ടുപോയ അമ്മ ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ടും അതിജീവിച്ചും വീണ്ടും പ്രണയം കണ്ടെത്തിയ കഥ പങ്കുവച്ച് ഒരു മകൻ. വിഷാദരോഗത്തെയും കാൻസറിനെയും മറികടന്ന് അമ്പത്തിരണ്ടാം വയസ്സില്‍ വീണ്ടുമൊരു വിവാഹജീവിതത്തിലേക്ക് കടന്ന സന്തോഷം പങ്കുവച്ചാണ് മകന്‍ ജിമീത് ഗാന്ധിയുടെ കുറിപ്പ്. ദുബായിയിൽ സ്ഥിരതാമസമാക്കിയ ജിമീത് ലിങ്ക്ഡിനിലൂടെയാണ് അമ്മയുടെ കഥ പങ്കുവച്ചത്.
''2013-ല്‍ നാല്‍പത്തിമൂന്നാമത്തെ വയസ്സിലാണ് അമ്മയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്. 2014-ല്‍ അമ്മയ്ക്ക് കാന്‍സര്‍ ബാധിച്ചു. മൂന്നാമത്തെ ഘട്ടമായിരുന്നു അത്. രണ്ടു വര്‍ത്തോളം നിരവധി കീമോതെറാപ്പി സെഷനുകളിലൂടെ അമ്മ കടന്നു പോയി. പിന്നീട് കോവിഡിന്റെ ഡെല്‍റ്റാ വേരിയന്റും അമ്മയെ ബാധിച്ചു. അര്‍ബുദത്തേയും ഉത്കണ്ഠാ രോഗത്തെയും അതിജീവിച്ച അമ്മ മക്കളെല്ലാം കരിയര്‍ കണ്ടെത്തി മുന്നോട്ടു പോവുന്നതിനിടെ അമ്പത്തി രണ്ടാം വയസ്സില്‍ വീണ്ടും പ്രണയം കണ്ടെത്തി. ഇന്ത്യന്‍ സമൂഹത്തിലുള്ള എല്ലാ സ്റ്റിഗ്മകളെയും വിലക്കുകളെയും തകര്‍ത്തെറിഞ്ഞ് താന്‍ സ്‌നേഹിക്കുന്നയാളെ അമ്മ വിവാഹം കഴിച്ചു. അമ്മ ഒരു പോരാളിയാണ്. മക്കള്‍ കരിയറില്‍ തിരക്കായിരുന്ന കാലത്തെല്ലാം അമ്മ ഇന്ത്യയില്‍ തനിച്ചായിരുന്നു. പക്ഷേ അമ്മ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. വീണ്ടും പ്രണയം കണ്ടെത്തി'', ജിമീത് കുറിച്ചു.
സിംഗിള്‍ പാരന്റുള്ള മക്കളെല്ലാം അവരുടെ മാതാപിതാക്കളെ ജീവിതത്തില്‍ ഒരു കൂട്ടു തേടാന്‍ പിന്തുണ നല്‍കണമെന്ന് പറയുകയാണ് ജിമീത്. കാമിനി ഗാന്ധി എന്നാണ് അമ്മയുടെ പേര്. ഫെബ്രുവരി 14-ാം തിയതി മുംബൈയിൽ വച്ചായിരുന്നു വിവാഹം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ