യുദ്ധഭൂമി സ്‌നേഹത്തിനു വഴിയൊരുക്കി; ആര്യ സൈറയുമായി നാട്ടിലേക്ക്, അനുപമം

സൈറയില്ലാതെ താന്‍ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു ആര്യ
ആര്യ സൈറയ്‌ക്കൊപ്പം/ഫെയ്‌സ്ബുക്ക്‌
ആര്യ സൈറയ്‌ക്കൊപ്പം/ഫെയ്‌സ്ബുക്ക്‌

കൊച്ചി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ആര്യ നാട്ടിലേക്കു തിരിച്ചു, ജീവന്റെ ജീവനായ സൈറയെ ഒപ്പം കൂട്ടിക്കൊണ്ടുതന്നെ. ഇടുക്കി സ്വദേശിയായ ഇരുപതുകാരി ആര്യ ആല്‍ഡ്രിന്‍ വളര്‍ത്തുനായയായ സൈറയ്‌ക്കൊപ്പമാണ്, യുക്രൈനിലെ യുദ്ധഭൂമിയില്‍നിന്നു മടങ്ങിയെത്തിയത്.

ബുക്കാറസ്റ്റില്‍നിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. ഇന്ന് വൈകിട്ടോടെ ആര്യയും സൈറയും കേരളത്തിലെത്തും. 

യുദ്ധഭൂമിയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയന്‍ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. സൈറയില്ലാതെ താന്‍ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു ആര്യ. 

ദേവികുളം ലാക്കാട് സ്വദേശികളായ ആല്‍ഡ്രിന്‍-കൊച്ചുറാണി ദമ്പതിമാരുടെ മകള്‍ ആര്യ, കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. കീവില്‍ യുദ്ധം രൂക്ഷമായതോടെ സൈറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തില്‍നിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സൈറയ്ക്കുള്ള യാത്രാരേഖകള്‍ സംഘടിപ്പിച്ചു.

നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നപ്പോള്‍ തന്നോടൊപ്പം സൈറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അനുമതി കിട്ടിയതോടെ അയല്‍രാജ്യമായ റുമാനിയയിലേക്ക് തിരിച്ചു. ഞായറാഴ്ച രാത്രി പുറപ്പെട്ട ബസ് അതിര്‍ത്തിയില്‍നിന്നു 12 കിലോമീറ്റര്‍ ദൂരെ നിര്‍ത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു. തണുത്തുറഞ്ഞ പാതയിലൂടെ സൈറയെയും എടുത്തു നടന്നാണ് അതിര്‍ത്തിയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com