ചെടികൾക്ക് സംസാരശേഷിയുണ്ടെന്ന് സസ്യശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ചെടികൾ സംസാരിക്കുകയും കരയുകയും ചെയ്യുമെന്നും സമ്മർദത്തിലാകുന്ന സമയത്ത് ഇതിന്റെ തീവ്രത കൂടുമെന്നുമാണ് ഗവേഷകർ കണ്ടെത്തിയത്. ഇസ്രയേലിലെ ഒരുകൂട്ടം സസ്യശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ചെടികൾ പുറപ്പെടുവിക്കുന്ന ശബ്ദം പോപ്പ്‌കോൺ പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദത്തിനു സമാനമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
'സെൽ' എന്ന ശാസ്ത്രജേണലിലാണ് പ്രസിദ്ധീകരിച്ചത്. അനുകൂലമല്ലാത്ത സമ്മർദം നിറഞ്ഞ ചുറ്റുപാടിൽ ചെടികൾ കരയുകയും അൾട്രാസോണിക് ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. ഉയർന്ന ആവൃത്തിയുള്ളതിനാൽ മനുഷ്യന്റെ ശ്രവണപരിധിക്കപ്പുറത്തുള്ള ഈ ശബ്ദം കേൾക്കാൻ കഴിയില്ല. അതേസമയം ഇതിന് മനുഷ്യൻ സംസാരിക്കുന്ന ശബ്ദവുമായി സാമ്യമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ചെടികൾ പുറപ്പെടുവിക്കുന്ന ശബ്ദം ഗവേഷകർ റെക്കോഡ് ചെയ്യുകയും ചെയ്തു.
തക്കാളി, പുകയില, ഗോതമ്പ്, ചോളം, കള്ളിമുൾച്ചെടി തുടങ്ങിയ ചെടികളിലായിരുന്നു പരീക്ഷണം. അനുകൂലവും പ്രതികൂലവുമായ പല സാഹചര്യങ്ങളിലൂടെയും ചെടികളെ കടത്തിട്ടായിരുന്നു പഠനം. ചില ചെടികളെ ദിവസങ്ങളോളം സ്പർശിക്കാതെയും ചിലതിനെ ദിവസങ്ങളോളം നനക്കാതെയും മറ്റുചില ചെടികളെ കാണ്ഡം മുറിച്ചുമാറ്റിയുമൊക്കെയാണ് പരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്. സ്പർശനമില്ലാതെ ചെടികൾ മണിക്കൂറിൽ ഒരു പ്രാവശ്യം ശബ്ദമുണ്ടാക്കിയപ്പോൾ വെള്ളം ലഭിക്കാത്തതും മുറിവേറ്റവയും മണിക്കൂറിൽ ഡസൻകണക്കിന് ശബ്ദം പുറപ്പെടുവിച്ചെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ