മലപ്പുറം: ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്‍സ്റ്റഗ്രാം റീല്‍ എന്ന റെക്കോര്‍ഡ് നേട്ടവുമായി അരീക്കോട് മങ്കട സ്വദേശി മുഹമ്മദ് റിസ്‌വാൻ. റിസ്‌വാൻ നവംബര്‍ 18ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വിഡിയോയാണ് വൈറലായത്. കേരളാകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്‌ബോള്‍ അടിച്ചുവിടുന്ന 30 സെക്കന്റുകളുടെ വിഡിയോ ഇതിനോടകം കണ്ടത് 36.7 കോടി ആളുകളാണ്. ആദ്യ ദിനം തന്നെ വിഡിയോ കണ്ടത് ഒരു മില്യണ്‍ ആളുകളാണ്.
ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്‍സ്റ്റഗ്രാം റീല്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ നിലവില്‍ കാണുന്നത് ഇറ്റലിക്കാരനായ കാബിയുടെ ഫുട്‌ബോള്‍ ലേണ്‍ ഫ്രം കാബി എന്ന റീല്‍ ആണ്. ആ സ്ഥാനത്തെക്കാണ് ഈ മലപ്പുറത്തുകാരന്‍ പന്തടിച്ചു വിട്ടത്. മങ്കട സ്വദേശി അബ്ദുല്‍ മജീദിന്റെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് റിസ്‌വാൻ. പെരുങ്കടവ് പാലത്തിൽ കയറിയിരുന്ന് പന്തു തട്ടുന്ന റിസ്‌വാന്റെ ഇന്‍സ്റ്റഗ്രാം റീൽ വൻ ഹിറ്റായിരുന്നു.
മൊബൈന്‍ പോലെ തന്നെ എപ്പോഴും കയ്യില്‍ കരുതുന്ന ഒന്നാണ് ഫുട്‌ബോള്‍. പന്ത് റിബൈണ്‍സ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് വെള്ളച്ചാട്ടത്തിലേക്ക് അടിച്ചത്. പന്ത് നഷ്ടപ്പെട്ട സങ്കടത്തിലായിരുന്നു ആദ്യം. എന്നാല്‍ വിഡിയോ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ആദ്യമായാണ് തന്റെ ഒരു വിഡിയോ മില്യണ്‍ കടക്കുന്നതെന്നും റിസ്‌വാൻ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് യുട്യൂബ് വിഡിയോകളുടെ സഹായത്തോടെയാണ് റിസ്‌വാൻ ഫുട്‌ബോള്‍ ഫ്രീസ്റ്റൈന്‍ പരിചയപ്പെടുന്നത്. കുടുംബമാണ് എല്ലാ പിന്തുണയുമായി കൂടെയുള്ളതെന്ന് റിസ്‌വാൻ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ