ഒരു പിടി അവിലിനായി സഹോദരങ്ങൾ തമ്മിൽ അടി; മാവിലാക്കാവിലെ അടിയുത്സവത്തിന്റെ വിശേഷങ്ങൾ; വിഡിയോ

കേരളത്തിൽ തന്നെ അപൂർവ്വമായാണ് ഒരു ക്ഷേത്രോത്സവ ആചാരത്തിൻ്റെ ഭാഗമായി ചേരിതിരിഞ്ഞ് അടികൂടൽ നടക്കുന്നത്
മാവിലാക്കാവിലെ അടിയുത്സവത്തിന് തലമുറകളോളം പഴക്കമുണ്ട്
മാവിലാക്കാവിലെ അടിയുത്സവത്തിന് തലമുറകളോളം പഴക്കമുണ്ട്

കണ്ണൂർ: വിഷു കഴിഞ്ഞാൽ കണ്ണൂർ മാവിലാക്കാവിൽ പിന്നെ അടിയുടെ പൂരമാണ്. ചേരി തിരിഞ്ഞ് നടക്കുന്ന അടിയിൽ ഒരു നാട് മുഴുവൻ പങ്കാളികളാകും. അമ്പലപ്പറമ്പിൽ നടക്കുന്ന വെറും അടിയല്ല ഇത്. മാവിലാക്കാവിലെ അടിയുത്സവത്തിന് തലമുറകളോളം പഴക്കമുണ്ട്. വറുതിയുടെ കാലത്ത് ഒരു പിടി അവിലിനു വേണ്ടി സഹോദരങ്ങൾ തമ്മിൽ നടന്ന തിക്കലിൻ്റെയും അടിയുടെയും ഓർമ്മപുതുക്കലാണ് അടിയുത്സവം. കേരളത്തിൽ തന്നെ അപൂർവ്വമായാണ് ഒരു ക്ഷേത്രോത്സവ ആചാരത്തിൻ്റെ ഭാഗമായി ചേരിതിരിഞ്ഞ് അടികൂടൽ നടക്കുന്നത്.

മാവിലാക്കാവിലെ അടിയുത്സവത്തിന് തലമുറകളോളം പഴക്കമുണ്ട്
മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

വിഷു ഉത്സവത്തിൻ്റെ ഭാഗമായാണ് മേടം രണ്ടിനും നാലിനും കച്ചേരിക്കാവിലെ ഇല്ലത്തിലും മാവിലായി നിലാഞ്ചി വയലിലും രണ്ട് റൗണ്ടുകളിലായി അടിയുത്സവം നടക്കുക. വിഷു കണി കണ്ടതിനു ശേഷം മോച്ചേരി ഇടത്തിൽ ദൈവത്താരീശ്വരൻ്റെ സാന്നിദ്ധ്യത്തിൽ അവിലിനും മലരിനുമായി പിടിവലിയും തിക്കലും നടക്കും. അടുത്ത ദിവസമാണ് കച്ചേരിക്കാവിൽ ആദ്യ റൗണ്ട് അടി.

മൂത്ത കൂർവാടിലും ഇളയ കൂർവാടിലുമായി തിരി‍ഞ്ഞാണ് അടി നടക്കുന്നത്. രണ്ട് ചേരിക്കാർക്കുമായി ഓരോ കൈക്കോളൻമാരുണ്ടാകും. കഠിന വ്രതം നോറ്റാണ് കൈക്കോളൻമാർ അടിയുത്സവത്തിന് തയ്യാറെടുക്കുന്നത്. ക്ഷേത്രം ഊരാളലിലൊരാളായ മാവിലായി വലിയവീട്ടിൽ കാരണവരുടെ സാന്നിധ്യത്തിൽ മാവിലായി കാവിലെ അവകാശി കുടുംബങ്ങളിലെ ചെറു വാല്യക്കാരാണ് കൈക്കോളൻമാരെ ചുമലിൽ ഏറ്റുന്നത്. എടുത്തുയർത്തപ്പെടുന്ന കൈക്കോളൻമാർ ചാഞ്ഞും ചെരിഞ്ഞും ചേരി തിരിഞ്ഞ് ഉശിരൻ അടിയാണ് പിന്നെ നടത്തുന്നത്. സന്ധ്യയോടെ തുടങ്ങുന്ന അടിയുത്സവം രാത്രിവരെ നീളും. ഇതിനു തുടർച്ചയായിട്ടാണ് നിലാഞ്ചിറയിൽ രണ്ടാം റൗണ്ട് അടി നടക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടിയുത്സവത്തിനു പിന്നിലുള്ള ഐതിഹ്യവും ഏറെ കൗതുകകരമാണ്. കച്ചേരി ഇല്ലത്തെ തമ്പുരാൻ നൽകിയ അവിൽകൂടിനായി സഹോദരങ്ങൾ ദൈവത്താറി ശ്വരൻ്റെ മുൻപിൽ തല്ലു കൂടിയതിൻ്റെ ഓർമ്മ പുതുക്കലാണ് അടിയുത്സവമായി ആചരിക്കപ്പെടുത്തത്. മാവിലായി വലിയ വീട്ടിലെ കാരണവർ അടി നിർത്താൻ ആവശ്യപ്പെടുന്നതോടെയാണ് അടിയുത്സവം സമാപിക്കുക. ഇതോടെ കരിമരുന്ന് പ്രയോഗവും കണ്ട് ആർപ്പുവിളികളോടെ മാവിലായി ദേശവാസികൾ നിലാഞ്ചിറ വയലിൽ നിന്നും പിരിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com