ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ വീണത് 14 വിക്കറ്റുകൾ. ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ ക്രൈസ്റ്റ്ചർച്ചിൽ ഒന്നാം ദിനത്തിൽ കിവീസിന്റെ പത്ത് വിക്കറ്റുകളും ഒന്നാം ഇന്നിങ്സ് തുടങ്ങിയ ശ്രീലങ്കയുടെ നാല് വിക്കറ്റുകളുമാണ് കടപുഴകിയത്.
ന്യൂസിൻഡ് 178 റൺസിൽ പുറത്തായപ്പോൾ ഒന്നാം ഇന്നിങ്സ് തുടങ്ങിയ ലങ്ക ഒന്നാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നിലയിലാണ്. 27 റണ്‍സുമായി ആഞ്ചലോ മാത്യൂസും 15 റണ്‍സ് നേടി റോഷെന്‍ സില്‍വയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 90 റണ്‍സ് പിന്നിലായാണ് ശ്രീലങ്ക നിലവില്‍ നിലകൊള്ളുന്നത്. ടിം സൗത്തി മൂന്നും കോളിന്‍ ഡി ഗ്രാന്‍ഡോം ഒരു വിക്കറ്റും നേടി. ഒരു ഘട്ടത്തില്‍ ശ്രീലങ്ക 21/3 എന്ന നിലയിലായിരുന്നു ലങ്ക.
നേരത്തെ ശ്രീലങ്ക ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന്റെ പോരാട്ടം 178 റണ്‍സിൽ അവസാനിപ്പിക്കാൻ ലങ്കയ്ക്ക് സാധിച്ചു. സുരംഗ ലക്മലും ലഹിരു കുമരയും ചേര്‍ന്ന് ന്യൂസിലൻഡിനെ തകര്‍ത്തെറിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ 64 റൺസെടുക്കുന്നതനിടെ ആറ് വിക്കറ്റുകൾ നഷ്ടമായി തകർച്ചയിലേക്ക് കൂപ്പുകുത്താനുള്ള ഒരുക്കത്തിലായിരുന്നു കിവികൾ. 100 റൺസ് തികക്കാൻ പോലും അവർക്ക് സാധിക്കില്ലെന്ന് കരുതി.
എന്നാൽ ഏഴാം വിക്കറ്റില്‍ ബിജെ വാട്‍ലിങും ടിം സൗത്തിയും ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു. 108 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഏകദിന ശൈലിയിൽ ബാറ്റേന്തി 65 പന്തിൽ 68 റണ്‍സ് നേടിയ സൗത്തിയുടെ മിന്നലടിയാണ് സ്കോർ ഈ നിലയിലെങ്കിലും എത്തിച്ചത്. വാട്ലിങ് 46 റൺസെടുത്തു. സൗത്തി ആറ് ഫോറും മൂന്ന് സിക്സും പറത്തി. സുരംഗ അഞ്ചും കുമര മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ