സിഡ്‌നി: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി കരിയറിന്റെ സായാഹ്നത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിച്ചതും അതുകൊണ്ടുതന്നെ. ധോനിയുടെ പകരക്കാരനെന്ന നിലയിലാണ് യുവ താരം റിഷഭ് പന്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള വരവ്. വെസ്റ്റിൻഡീസിനെതിരായ പോരിൽ നേടിയ അര്‍ധ സെഞ്ച്വറി മാറ്റിനിർത്തിയാൽ ഇതുവരെ മറ്റൊരു മികവുറ്റ ഇന്നിങ്‌സ് പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല. താരത്തിന്റെ ഉത്തരവാദിത്വമില്ലാത്ത ബാറ്റിങ് ഇപ്പോൾ വൻ പ്രതിഷേധത്തിനാണ് കളമൊരുക്കിയിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ ടി20 പോരാട്ടത്തിൽ രണ്ട് തവണയും അമ്പേ പരാജയപ്പെട്ടതോടെയാണ് ആരാധകർ താരത്തിനെതിരെ തിരിഞ്ഞത്. ഇതിനേക്കാള്‍ ഭേദം ധോണി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ധോനിയെയോ ഇഷാന്‍ കിഷനെയോ പന്തിന് പകരം കളിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
നേരത്തെ മത്സരം തുടങ്ങുന്നതിന് മുൻപ് സഹതാരം പൃഥ്വി ഷായ്‌ക്കൊപ്പമുള്ള സെല്‍ഫി ട്വീറ്റ് ചെയ്ത ഋഷഭ് ആരാധകരുടെ രോഷത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെ സിഡ്‌നിയില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഋഷഭ് പുറത്താകുക കൂടി ചെയ്തതോടെ ആരാധകർ വിമർശനവും പരിഹാസവുമായി രംഗത്തെത്തുകയായിരുന്നു. നേരത്തെ പൃഥ്വി ഷായ്‌ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് ഋഷഭ് ആരാധകരുടെ ചീത്തവിളി കേട്ടിരുന്നു. ഫോട്ടോ ഷൂട്ടിനു പോകുന്നതിനു പകരം കളിയില്‍ ശ്രദ്ധിക്കൂ' എന്ന നിര്‍ദ്ദേശത്തോടയാണ് ആരാധകര്‍ ട്വിറ്ററില്‍ താരത്തെ അക്രമിച്ചത്.
ആദ്യ ടി20യില്‍ നിര്‍ണായക സമയത്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായ ഋഷഭ് സീനിയര്‍ താരങ്ങളുടെ വിമര്‍ശനം കേട്ടിരുന്നു. ഷോട്ട് സെലക്ട് ചെയ്യുന്നതില്‍ ശ്രദ്ധിക്കണമെന്നും കോഹ്‌ലിയെ കണ്ടു പഠിക്കണമെന്നുമായിരുന്നു ഗാംഗുലിയുടെ ഉപേദശം. മൂന്നാം ടി20യിൽ റണ്‍റേറ്റ് ഉയര്‍ത്തേണ്ട ഘട്ടത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ റിഷഭ് സംപൂജ്യനായി മടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ