മുംബൈ: ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സിനെതിരെ ചെന്നൈയ്ക്ക് 179 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോനി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എടുത്തു.ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും യൂസഫ് പത്താന്റെയും മികച്ച ബാറ്റിങാണ് സണ്‍റൈസേഴ്‌സിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ യൂസഫ് പത്താന്‍ 45 റണ്‍സുമായി പുറത്താകാതെ നിന്നു. കെയ്ന്‍ വില്യംസണ്‍ 47 റണ്‍സെടുത്തു.
രണ്ടാം ഓവറില്‍ തന്നെ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ചു റണ്‍സെടുത്ത ഗോസ്വാമിയാണ് പുറത്തായത്. റണ്ണൗട്ടാവുകയായിരുന്നു.
രവീന്ദ്ര ജഡേജയും ഷാക്കിബുള്‍ ഹസ്സനും, ഹുഡഹുഡയും വില്ല്യംസണുമാണ് ഗോസ്വാമിയെ കൂടാതെ മടങ്ങിയത്. 26 റണ്ണെടുത്ത ശിഖര്‍ ധവാനെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. 47 റണ്ണെടുത്ത് നില്‍ക്കെ വില്ല്യംസണെ കരണ്‍ ശര്‍മ്മയാണ് മടക്കി അയച്ചത്. തുടര്‍ന്നിറങ്ങിയ ഷാക്കിബുള്‍ ഹസ്സനെ 23 റണ്ണെടുത്ത് നില്‍ക്കെ ബ്രാവോ റെയ്‌നയുടെ കൈയിലെത്തിച്ചു.
രണ്ടു സീസിണിലെ വിലക്കില്‍ നിന്നു തിരിച്ചുവന്ന ചെന്നൈയ്ക്ക് തങ്ങളുടെ രണ്ടാം വരവ് അറിയിക്കാന്‍ ഒരു ജയം കൂടിയേ തീരൂ. മൂന്നാം കിരീടമാണ് അവര്‍ തേടുന്നത്. ഇന്നു ജയിച്ചാല്‍ മൂന്ന് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്തും അവര്‍.
സണ്‍റൈസേഴ്‌സ് തേടുന്നത് രണ്ടാം കിരീടമാണ്. 2016ലായിരുന്നു അവര്‍ ജേതാക്കളായത്. എന്നാല്‍, കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ക്വാളിഫയര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ചെന്നൈയോടു പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയാണ് സണ്‍റൈസേഴ്‌സ് ഫൈനലിലേക്കു യോഗ്യത ഉറപ്പാക്കിയത്.
അതേസമയം നിര്‍ണായക മല്‍സരങ്ങള്‍ ജയിച്ചുകയറിയാണു ചെന്നൈ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. ധോണിക്കു പിന്നില്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം ഒത്തിണക്കത്തോടെയാണു ചെന്നൈ ഇത്തവണ കളത്തിലിറങ്ങിയത്. മാച്ച് വിന്നര്‍മാരുടെ 'സമ്മേളന'മാണു ചെന്നൈ ടീമില്‍. ഓപ്പണിങ്ങില്‍ അമ്പാട്ടി റായുഡു മുതല്‍ അവസാനം ഇറങ്ങുന്ന ഷാര്‍ദൂല്‍ ഠാക്കൂര്‍ വരെ അപകടകാരികള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ