ഗയാന: വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ അയർലൻഡിനെ 52 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റൺസ് നേടിയപ്പോൾ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് നിശ്ചിത ഓവർ പൂർത്തിയായപ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 93 റണ്‍സ് മാത്രമാണ് നേടാനായത്.
ഓപ്പണര്‍ മിഥാലി രാജാണ് ഇന്ത്യൻ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. 56 പന്തില്‍ നിന്ന് 51 റണ്‍സാണ് മിഥാലി നേടിയത്. നാല് ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു മിഥാലിയുടെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ സ്മൃതി മന്ഥാനയും മിഥാലിയും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിൽ ചേർത്ത 67റൺസാണ് ജയത്തിൽ നിർണ്ണായകമായത്. 29 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 33 റണ്‍സാണ് സ്മൃതി നേടിയത്.
ഐറിഷ് നിരയിൽ ഷില്ലിംഗ്ടണ്, ഇസബൽ ജോയിസ് എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ഷില്ലിംഗ്ടണ് 23 റൺസും ഇസബൽ 33 റൺസുമാണ് നേടിയത്. ബോളിങ്ങിൽ ഇന്ത്യയ്ക്കായി രാധ യാദവ് മൂന്ന് വിക്കറ്റും ദീപ്തി ശർമ രണ്ടും വിക്കറ്റും നേടി. മൂന്ന് ഐറിഷ് താരങ്ങളെ സ്റ്റന്പ് ചെയ്തു പുറത്താക്കി വിക്കറ്റ് കീപ്പർ ടാനിയ ഭാട്ടിയയും മികച്ച പ്രകടനം പുറത്തെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ