ഹൈദരാബാദ്: ഒരു കാലത്ത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നെടുംതൂണായിരുന്നു വിവിഎസ് ലക്ഷ്മൺ. ഇന്ത്യയെ ഒട്ടേറെ വിജയങ്ങളിലേക്ക് നയിക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് മത്സര ഫലത്തെക്കുറിച്ച് തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഇതിഹാസ താരം.
ടെസ്റ്റ് പരമ്പര ഇന്ത്യ 3-1 എന്ന നിലയില്‍ ഇന്ത്യ നേടുമെന്നാണ് ലക്ഷ്മണിന്റെ പ്രവചനം. അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറിനാണ് പരമ്പര ആരംഭിക്കുന്നത്. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ എന്നീ പ്രമുഖര്‍ ഇല്ലാതെയിറങ്ങുന്ന പരമ്പരയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് ലക്ഷ്മണ്‍ പറയുന്നു. എന്നാൽ സ്മിത്തും വാര്‍ണറും ഇല്ലാത്തതിനാല്‍ ഇന്ത്യ ജയിക്കുമെന്ന് പറയുന്നതിനേക്കാള്‍ ഓസീസിനേക്കാള്‍ മികച്ച നില്‍ക്കുന്നതുകൊണ്ടാണ് ഇന്ത്യയ്ക്ക് സാധ്യത കല്‍പ്പിക്കുന്നതെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി.
നാല് മത്സരങ്ങളിലും സമനില പ്രതീക്ഷിക്കുന്നില്ല. സാഹചര്യങ്ങളില്‍ അതിനുള്ള സാധ്യതയില്ല. ഇന്ത്യയാണ് പരമ്പരയിലെ വിജയികളാകുകയെന്ന് താന്‍ കരുതുന്നു. 1999 മുതല്‍ താന്‍ ഓസ്‌ട്രേലിയയില്‍ കളിക്കുന്നുണ്ട്. അവരെ തോല്‍പ്പിക്കുക എളുപ്പമായിരുന്നില്ല. അവര്‍ സ്വന്തം കഴിവില്‍ വിശ്വസിച്ചിരുന്ന കളിക്കാരാണ്. എന്നാല്‍, ഇന്ന് അത്തരത്തിലുള്ള കളിക്കാരെ ഓസ്‌ട്രേലിയന്‍ ടീമില്‍ കാണാനാകുന്നില്ലെന്നും ലക്ഷ്മണന്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പരമ്പരയാണിത്. ഈ ടീമിന് വിദേശത്ത് ടെസ്റ്റ് പരമ്പര നേടാന്‍ സാധിക്കുമെന്നുറപ്പാണ്. പരിചയസമ്പന്നരായ ബാറ്റ്‌സ്മാന്മാരും കഴിവുള്ള ബൗളര്‍മാരുമാണ് ഇന്ത്യയുടേത്. അവരങ്ങള്‍ മുതലെടുക്കുകയാണ് പ്രധാനം. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ