ദുബായ്: പാക്കിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ് ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി. നിര്‍ണായക പോരാട്ടത്തില്‍ 37 റണ്‍സിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ 239 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്റെ പോരാട്ടം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സില്‍ അവസാനിച്ചു.
240 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ പിഴച്ചു. അവരുടെ ഓപണറായ ഫഖർ സൽമാനെ ഒരു റൺസിന് നഷ്ടമായി. തുടർന്നു കളത്തിലെത്തിയ ബാബർ ആസമിനും ഒരു റൺസ് മാത്രമാണ് പാക്കിസ്ഥാനായി സംഭാവന ചെയ്യാൻ സാധിച്ചത്. പാക്കിസ്ഥാനായി അഞ്ച് താരങ്ങൾക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ഓപണര്‍ ഇമാം ഉള് ഹഖ് 83 റണ്‍സെടുത്ത് പൊരുതി നിന്നെങ്കിലും പിന്തുണയ്ക്കാനാളില്ലാതെ പോയത് പാക്കിസ്ഥാന് തിരിച്ചടിയായി. 30 റണ്‍സെടുത്ത ഷൊയ്ബ് മാലിക്ക്, 31 റണ്‍സെടുത്ത ആസിഫ് അലി എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റൊരാള്‍ക്കും പിടിച്ചുനില്ക്കാന് സാധിച്ചില്ല. 105 പന്തിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ഇമാം 83 റൺസെടുത്തത്.
മുസ്താഫിസുര്‍ റഹ്മാന്റെ മാരക ബൗളിങാണ് പാക് ബാറ്റിങ് നിരയ്ക്ക് തലവേദനയായത്. പത്തോവറില്‍ രണ്ട് മെയ്ഡനടക്കം 43 റണ്‍സ് വഴങ്ങി മുസ്താഫിസുര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മെഹ്ദി ഹസന് രണ്ട് വിക്കറ്റുകളും റുബല്‍ ഹുസൈന്, മഹ്മുദുല്ല, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പിഴുതു. മുഷ്ഫിഖര്‍ റഹീമാണ് കളിയിലെ താരം.
ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് വിക്കറ്റിന് 12 റണ്‍സുമായി പതറിയ ബംഗ്ലാദേശിനെ മുഷ്ഫിഖര്‍ റഹീം-മുഹമ്മദ് മിഥുന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 144 റണ്‍സാണ് മികച്ച നിലയിലേക്കു നയിച്ചത്. മിഥുന് 84 പന്തില്‍ 60 റൺസും മുഷ്ഫിഖര്‍ 116 പന്തില്‍ 99 റൺസും നേടി. പിന്നീട് മഹമൂദുള്ള (25) ഒഴിച്ച് ആർക്കും പാക് ബൗളിങിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. പാക്കിസ്ഥാനായി നാല് വിക്കറ്റ് വീഴ്ത്തിയ ജുനൈദ് ഖാനാണ് ബംഗ്ലാദേശിനെ അതിവേഗം കൂടാരം കയറ്റിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീന് ഷാ അഫ്രിദിയും ഹസന് അലിയും ജുനൈദ് ഖാന് പിന്തുണ നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ