മെസിക്ക് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മൂന്ന് മാസത്തെ വിലക്ക്

. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന പരാമര്‍ശത്തിലാണ് നടപടി
മെസിക്ക് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മൂന്ന് മാസത്തെ വിലക്ക്

ബുവേനോസ് ആരീസ്: കോപ്പ അമേരിക്ക വിവാദ പരാമര്‍ശത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ക്യാപ്റ്റനും ബാഴ്‌ലോണ താരവുമായ ലണയല്‍ മെസിക്ക് വിലക്ക്. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് മൂന്നു മാസത്തേക്കാണ് മെസിയെ വിലക്കിയിരിക്കുന്നത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന പരാമര്‍ശത്തിലാണ് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മെസിക്കെതിരേ കടുത്ത നടപടി സ്വീകരിച്ചത്.

വിലക്ക് ഏര്‍പ്പെടുത്തിയതോടെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങാന്‍ മെസിക്ക് കഴിയില്ല. ചിലി, മെക്‌സിക്കോ, ജര്‍മനി ടീമുകള്‍ക്കെതിരെയാണ് മത്സരങ്ങള്‍. 2022 ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരവും മെസിക്ക് നഷ്ടമാകും. വിലക്കിനെതിരേ മെസി അപ്പീല്‍ നല്‍കിയേക്കും

കോപ്പ അമേരിക്ക ഫുട്‌ബോളിലെ മൂന്നാം സ്ഥാനപോരാട്ടത്തില്‍ ചിലിക്കെതിരേ മെസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതിന് ശേഷമായിരുന്നു വിവാദ പരാമര്‍ശം. ചിലി താരം ഗാരി മെഡലുമായി കളിക്കളത്തില്‍ ഏറ്റുമുട്ടിയതിനായിരുന്നു ചുവപ്പ് കാര്‍ഡ്. റഫറിയിംഗിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ മെസി മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല.

ബ്രസീലിനു കപ്പ് നല്കാനുള്ള കള്ളക്കളികള്‍ നടന്നതായി മെസി ആക്ഷേപിച്ചിരുന്നു. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മെസിക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്കും 1500 ഡോളര്‍ (1.03 ലക്ഷം രൂപ) പിഴ ശിക്ഷയും നല്‍കിയിരുന്നു. പിന്നാലെയാണ് മെസിയെ മൂന്നാം മാസം വിലക്കിക്കൊണ്ടുള്ള തീരുമാനവും എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com