വിജയ 'റൂട്ടിൽ' അനായാസം ഇം​ഗ്ലണ്ട്; എട്ട് വിക്കറ്റിന് വെസ്റ്റിൻഡീസിനെ തകർത്തു

വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇം​ഗ്ലണ്ടിന് ജയം
വിജയ 'റൂട്ടിൽ' അനായാസം ഇം​ഗ്ലണ്ട്; എട്ട് വിക്കറ്റിന് വെസ്റ്റിൻഡീസിനെ തകർത്തു

സതാംപ്ടൻ: വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇം​ഗ്ലണ്ടിന് ജയം. എട്ട് വിക്കറ്റിന്റെ വിജയമാണ് ഇം​ഗ്ലണ്ട് ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന്റെ പോരാട്ടം 44.4 ഓവറിൽ 212 റൺസിൽ അവസാനിപ്പിക്കാൻ ഇം​ഗ്ലണ്ടിന് സാധിച്ചു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇം​ഗ്ലണ്ട് ഒരു ഘട്ടത്തിലും പതറിയില്ല. 33.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 213 റൺസെടുത്താണ് ആതിഥേയർ വിജയം സ്വന്തമാക്കുകയായിരുന്നു. സെഞ്ച്വറിയുമായി നയിച്ച ജോ റൂട്ടിന്റെ കിടയറ്റ ഇന്നിങ്സാണ് ഇം​ഗ്ലീഷ് ജയം അനായാസമാക്കിയത്. 

ജോ റൂട്ട് 94 പന്തിൽ 11 ബൗണ്ടറിയടക്കം 100 റൺസെടുത്ത് പുറത്താകാതെ നിന്നു. ഈ ലോകകപ്പിൽ റൂട്ട് നേടുന്ന രണ്ടാം സെഞ്ച്വറിയാണിത്. പത്ത് റൺസുമായി ബെൻ സ്റ്റോക്സ് പുറത്താകാതെ നിന്നു. ഓപണർ ജോണി ബെയർസ്റ്റോ (45), ക്രിസ് വോക്സ് (40) എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റുകളും ഷാനോൺ ​ഗബ്രിയേൽ സ്വന്തമാക്കി. 

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇം​ഗ്ലണ്ടിനായി ജോണി ബെയർസ്റ്റോയും ഓപണറായി സ്ഥാനം കയറിയെത്തിയ ജോ റൂട്ടും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 95 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീടെത്തിയ ക്രിസ് വോക്സും മികച്ച ബാറ്റിങ് പുറത്തെടുത്തതോടെ വിൻഡീസ് ബൗളർമാർ ഹതാശരായി. റൂട്ടിനൊപ്പം വോക്സ് 104 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് നങ്കൂരമിട്ടു കളിക്കാൻ ആളില്ലാതെ പോയത് തിരിച്ചടിയായി മാറുകയായിരുന്നു. 68 റൺസ് ചേർക്കുന്നതിനിടെ വിൻഡീസിന്റെ ഏഴ് വിക്കറ്റുകളാണ് തെറിച്ചത്. 

ടോസ് നേടി ഇം​ഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഉജ്ജ്വല ബൗളിങ് പ്രകടനത്തിലൂടെ ഇംഗ്ലിഷ് ബോളർമാർ വിൻഡീസിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കി. കന്നി ഏകദിന അർധ സെഞ്ച്വറി കുറിച്ച നിക്കോളാസ് പൂരനാണ് വിൻഡീസിന്റെ ടോപ് സ്കോറർ. പൂരൻ 78 പന്തിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സും സഹിതം 63 റൺസെടുത്തു. നാലാം വിക്കറ്റിൽ ഷിംറോൺ ഹെറ്റ്മയറിനൊപ്പം 89 റൺസിന്റെ കൂട്ടുകെട്ടു തീർത്ത പൂരനാണ് വിൻഡീസിനെ രക്ഷിച്ചത്.

ഹെറ്റ്മയർ 48 പന്തിൽ നാല് ബൗണ്ടറി സഹിതം 39 റൺസെടുത്തു. ഓപണർ ക്രിസ് ഗെയ്‍ൽ 41 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സും സഹിതം 36 റൺസ് നേടി. എവിൻ ലൂയിസ് (എട്ട് പന്തിൽ രണ്ട്), ഷായ് ഹോപ്പ് (30 പന്തിൽ 11), ജെയ്സൻ ഹോൾഡർ (10 പന്തിൽ ഒൻപത്), ആന്ദ്രെ റസ്സൽ (16 പന്തിൽ 21), കാർലോസ് ബ്രാത്‌വയ്റ്റ് (22 പന്തിൽ 14), ഷെൽഡൻ കോട്രൽ (പൂജ്യം), ഷാനൺ ഗബ്രിയേൽ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 6.4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാനൺ ഗബ്രിയേലിനെ വീഴ്ത്തി വിൻഡീസ് ഇന്നിങ്സിന് തിരശീലയിട്ട മാർക്ക് വുഡ് ഏകദിനത്തിൽ 50 വിക്കറ്റും പൂർത്തിയാക്കി. ജോഫ്ര ആർച്ചർ ഒൻപത് ഓവറിൽ 30 റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അഞ്ച് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത പാർട്ട് ടൈം സ്പിന്നർ ജോ റൂട്ടിന്റെ പ്രകടനവും നിർണായകമായി. ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ് എന്നിവർ ഓരോ വിക്കറ്റ് നേടി.

സ്കോർ ബോർഡിൽ നാല് റൺസ് മാത്രമുള്ളപ്പോൾ ഓപണർ എവിൻ ലൂയിസിനെ നഷ്ടമായ വിൻഡീസിന്, രണ്ടാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടു തീർത്ത് ക്രിസ് ഗെയ്‍ൽ- ഷായ് ഹോപ്പ് സഖ്യം പ്രതീക്ഷ നൽകിയതാണ്. എന്നാൽ, സ്കോർ 54ൽ നിൽക്കെ ലിയാം പ്ലങ്കറ്റിന്റെ പന്തിൽ ബെയർസ്റ്റോയ്ക്കു ക്യാച്ച് നൽകി ഗെയ്‍ൽ പുറത്തായത് വഴിത്തിരിവായി. നേരത്തെ, ക്രിസ് വോക്സിന്റെ പന്തിൽ ഗെയ്‍ൽ നൽകിയ ക്യാച്ച് മാർക്ക് വുഡ് കൈവിട്ടിരുന്നു. ​ഗെയ്ലിന് പിന്നാലെ ഹോപ്പും പുറത്ത്. 

രണ്ടാം വിക്കറ്റിൽ ഗെയ്‍ൽ- ഹോപ്പ് സഖ്യം 50 റൺസ് കൂട്ടിച്ചേർത്തു. തുടർച്ചയായി രണ്ടു വിക്കറ്റുകൾ നഷ്ടമായതിന്റെ സമ്മർദ്ദമൊന്നും തെല്ലും ഏശാത്ത പ്രകടനമാണ് നാലാം വിക്കറ്റിൽ ഹെറ്റ്മയർ- പൂരൻ സഖ്യം പുറത്തെടുത്തത്. അർധ സെഞ്ച്വറി കൂട്ടുകെട്ടും കടന്നു കുതിച്ച ഇരുവരും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com