റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിലെ നിര്‍ണായക മത്സരത്തില്‍ അർജന്‍റീന പരാഗ്വേയോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. പരാഗ്വേയ്ക്കുവേണ്ടി സാഞ്ചസ് ഗോൾ നേടിയപ്പോൾ അർജന്‍റീനയ്ക്ക് സമനില സമ്മാനിച്ചത് ലയേണൽ മെസി നേടിയ ഗോളാണ്.
പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടുനിന്നെങ്കിലും ഗോൾ വല കുലുക്കാനാകാഞ്ഞതാണ് അർജന്‍റീനയ്ക്ക് തിരിച്ചടിയായത്. പരാഗ്വെയുടെ ഒരു ഗോൾ ലീഡിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ രണ്ടാം പകുതിയിൽ ആക്രമിച്ച് കളിക്കുകയായിരുന്നു അർജന്റീനിയൻ താരങ്ങൾ.
കളി തുടങ്ങി 37-ാം മിനിറ്റില്‍ ആയിരുന്നു പരാഗ്വേയുടെ ഗോൾ നേട്ടം. 57-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ പിറന്നത്. ഡെർലിസ് ഗോൺസാലസ് പെനാൽറ്റി നഷ്ടമാക്കിയതാണ് പരാഗ്വേയ്ക്ക് തിരിച്ചടിയായത്. ഏഴ് മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും ഇരു ടീമുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താനായില്ല.
ആദ്യമത്സരത്തിൽ തന്നെ കൊളംബിയയോട് തോറ്റ അർജന്‍റീന ഗ്രൂപ്പ് ബിയില്‍ ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ്. ഖത്തറുമായി സമനിലയില്‍ പിരിഞ്ഞ പരാഗ്വെ ഇപ്പോൾ രണ്ട് പോയിന്റുമായി രണ്ടാമതാണ്. ഖത്തറുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ജയം അനിവാര്യമായിരുന്ന മത്സരത്തിലും ലക്ഷ്യം സ്വന്തമാക്കാൻ കഴിയാതിരുന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ