ഫ്‌ളോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ലക്ഷ്യമായ 96 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യ 17.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.
അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ വിറപ്പിച്ചാണ് വെസ്റ്റിന്‍ഡീസ് കീഴടങ്ങിയത്. 25 പന്തില്‍ 24 റണ്‍സെടുത്ത രോഹിത് ശർമ്മയാണ് ടോപ് സ്കോറർ. വിരാട് കോഹ്‌ലി (19), മനീഷ് പാണ്ഡെ (19) എന്നിവരും പൊരുതി. പത്ത് റണ്‍സുമായി ജഡേജയും എട്ട് റണ്‍സുമായി വാഷിങ്ടന്‍ സുന്ദറും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയ തീരത്തെത്തിച്ചു.
ശിഖര്‍ ധവാന്‍ (ഒന്ന്), ഋഷഭ് പന്ത് (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. ക്രുണാല്‍ പാണ്ഡ്യ 12 റണ്‍സെടുത്തു.
ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ സുനില്‍ നരെയ്ന്‍ നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കോട്രെല്‍, കീമോ പോള്‍ എന്നിവരും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട വിന്‍ഡീസ് ഇന്ത്യയുടെ യുവ ബൗളിങ്ങിനെതിരേ ദയനീയമായി തകരുന്ന കാഴ്ചയാണ് കണ്ടത്.
ഇരുപത് ഓവറില്‍ അവര്‍ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. കെയ്‌റോണ്‍ പൊള്ളാര്‍ഡിന് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെതിരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. പൊള്ളാര്‍ഡ് 49 പന്തില്‍ നിന്ന് 49 റണ്‍സെടുത്തു. നിക്കോളസ് പുരന്‍ 16 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു. മറ്റുള്ളവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യയ്ക്കു വേണ്ടി നവദീപ് സെയ്‌നി മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വാഷിങ്ടന്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ