വിന്‍ഡീസിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തി; ഏകദിന പരമ്പരയും ഇന്ത്യക്ക്

നിര്‍ണായക മൂന്നാം പോരില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്
വിന്‍ഡീസിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തി; ഏകദിന പരമ്പരയും ഇന്ത്യക്ക്

കട്ടക്ക്: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. നിര്‍ണായക മൂന്നാം പോരില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. വിജയം തേടിയിറങ്ങിയ ഇന്ത്യ എട്ട് പന്തുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുത്ത് വിജയവും ഒപ്പം പരമ്പര 2-1നും പിടിച്ചെടുക്കുകയായിരുന്നു.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (85), രോഹിത് ശര്‍മ (63), കെഎല്‍ രാഹുല്‍ (77) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. മൂവരും പുറത്തായ ശേഷം പരുങ്ങിയ ഇന്ത്യയെ രവീന്ദ്ര ജഡേജ ശാര്‍ദുല്‍ താക്കൂര്‍ സഖ്യമാണ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയ തീരത്തെത്തിച്ചത്.

ജഡേജ 31 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ശാര്‍ദുല്‍ താക്കൂര്‍ ആറ് പന്തില്‍ 17 റണ്‍സുമായി നിര്‍ണായക സാന്നിധ്യമായി. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ ഏഴ് റണ്‍സ് വീതമെടുത്ത് പുറത്തായി. കേദാര്‍ ജാദവും (ഒന്‍പത്) ക്ഷണത്തില്‍ മടങ്ങി.

വിന്‍ഡീസിനായി കീമോ പോള്‍ മൂന്നും കോട്രെല്‍, ഹോള്‍ഡര്‍, ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ടോസ് നേടി ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന പത്ത് ഓവറില്‍ നിക്കോളാസ് പൂരനും, പൊള്ളാര്‍ഡും ചേര്‍ന്ന് സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയതോടെയാണ് വെസ്റ്റിന്‍ഡീസ് ടോട്ടല്‍ മൂന്നൂറ് കടന്നത്.

നിക്കോളാസ് പൂരനും, പൊള്ളാര്‍ഡും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തി വിന്‍ഡീസിനെ കരകയറ്റുകയായിരുന്നു. പൂരന്‍ 64 പന്തില്‍ നിന്ന് 89 റണ്‍സ് നേടി പുറത്തായി. 10 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിങ്‌സ്. പൊള്ളാര്‍ഡ് 51 പന്തില്‍ നിന്ന് 76 റണ്‍സ് നേടി അവസാന ഓവറുകളില്‍ വെടിക്കെട്ട് പുറത്തെടുത്തു. മൂന്ന് ഫോറും ഏഴ് തകര്‍പ്പന്‍ സിക്‌സുമാണ് പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് വന്നത്.

അവസാന പത്ത് ഓവറില്‍ 127 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ഒന്നിന് പിറകെ ഒന്നായി പൊള്ളാര്‍ഡിന്റേയും പൂരന്റേയും ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. അഞ്ച് ബൗളര്‍മാരുടേയും ഇക്കണോമി റേറ്റ് അഞ്ചിന് മുകളിലാണ്. അരങ്ങേറ്റ ഏകദിനം കളിച്ച സെയ്‌നി 10 ഓവറില്‍ 58 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി പിടിച്ചു നിന്നു. അവസാന 10 ഓവറിലാണ് കളി ഇന്ത്യയുടെ കൈവിട്ടു പോയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് മെല്ലെയാണ് തുടങ്ങിയത്. ശ്രദ്ധയോടെ ലെവിസും ഹോപ്പും കളിച്ചെങ്കിലും ലെവിസിനെ മടക്കി ജഡേജയുടെ പ്രഹരമെത്തി. മെല്ലെ കളിക്കുകയായിരുന്ന ലെവിസിനെ വീഴ്ത്തി ജഡേജയാണ് ആദ്യ വിക്കറ്റ് പിഴുതത്.  50 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയോടെ 21 റണ്‍സ് നേടി നിന്ന ലെവിസിനെ സെയ്‌നി ലോങ് ഓണില്‍ പിടികൂടി മടക്കി.

ലെവിസ് മടങ്ങിയതിന് പിന്നാലെ മുഹമ്മദ് ഷമിയുടെ ഊഴമായി. വിന്‍ഡിസിന്റെ റണ്‍വേട്ടക്കാരന്‍ ഹോപ്പിനെ 42 റണ്‍സില്‍ നില്‍ക്കെ ഷമി ബൗള്‍ഡ് ആക്കി. പിന്നാലെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി വരികയായിരുന്ന ഹെറ്റ്മയറെ അരങ്ങേറ്റക്കാരന്‍ സെയ്‌നി മടക്കി. ഫൈന്‍ ലെഗില്‍ കുല്‍ദീപിന്റെ കൈകളിലേക്ക് ഹെറ്റ്മയറെ എത്തിച്ചതിന് പിന്നാലെ ചെയ്‌സിനേയും സെയ്‌നി മടക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com