സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; പ്രതീക്ഷകൾ അസ്തമിക്കുന്നു
ബ്യൂണസ് അയേഴ്സ്: അർജന്റീനിയൻ ഫുട്ബോൾ താരം എമിലിയാനോ സല സഞ്ചരിച്ച സ്വകാര്യ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ നിന്നും കണ്ടെത്തി. ഇംഗ്ലീഷ് കടലിടുക്കിൽ നിന്നും നിർണായകമായ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ സല ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷകൾ അസ്തമിക്കുകയാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി തെരച്ചിൽ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഇത് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതെയായത്. ഔദ്യോഗിക തെരച്ചിൽ നേരത്തേ തന്നെ അധികൃതർ അവസാനിപ്പിച്ചിരുന്നു. എന്നാൽ സല ജീവിച്ചിരിക്കാമെന്ന പ്രതീക്ഷയിൽ തെരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു. സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സാണ് തെരച്ചിൽ നടത്തിയത്. അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം സലയുടെയും പൈലറ്റിന്റെയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ കൂടി നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാവും മറ്റുള്ള നടപടികളിലേക്ക് തെരച്ചിൽ സംഘം കടക്കുക.
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല.യാത്ര പുറപ്പെട്ട് ഒന്നര മണിക്കൂറിലേറെ വിമാനം റഡാറിന്റെ പരിധിയിൽ ഉണ്ടായിരുന്നു. പിന്നീടാണ് വിമാനം അപ്രത്യക്ഷമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ