കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ജീവനോടെയുണ്ടാകില്ല; വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം സാലെ സഞ്ചരിച്ചിരുന്ന വിമാനം അപ്രത്യക്ഷമായത്
കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ജീവനോടെയുണ്ടാകില്ല; വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

വിമാനയാത്രയ്ക്കിടെ കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സാലെ മരിച്ചിട്ടുണ്ടാകുമെന്ന് പൊലീസ്. തുടര്‍ന്ന് സാലെ സഞ്ചരിച്ചിരുന്ന ചെറുവിമാനത്തിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. ഫുട്‌ബോള്‍ താരവും വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്‌സണുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവരും ജീവനോടെയുണ്ടാവാനുള്ള സാധ്യത കുറവാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള കടുത്ത തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായതെന്നും ഗേര്‍ണെസി പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപം സാലെ സഞ്ചരിച്ചിരുന്ന വിമാനം അപ്രത്യക്ഷമായത്. തുടര്‍ന്ന് ഊര്‍ജ്ജിതമായ അന്വേഷണം നടന്നെങ്കിലും കണ്ടെത്താനായില്ല. പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സാലെ. കഴിഞ്ഞ ശനിയാഴ്ച്ചയാണ് റെക്കോഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്.

വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും തകരാന്‍ പോകുകയാണെന്നും സൂചിപ്പിക്കുന്ന തരത്തിലുള്ളതാണ് സാലെ അയച്ച സന്ദേശം. പേടിയാകുന്നുവെന്നും തന്നെ കണ്ടെത്താന്‍ ആരെയെങ്കിലും അവര്‍ അയക്കുമോ എന്ന് അറിയില്ലെന്നും സന്ദേശത്തില്‍ സാലെ പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com