മാഞ്ചസ്റ്റര്‍: ഇന്ത്യയ്‌ക്കെതിരായ ദയനീയ തോല്‍വി അക്ഷരാർഥത്തിൽ പാകിസ്ഥാൻ ക്രിക്കറ്റിനെ മൊത്തത്തിൽ പിടിച്ചു കുലുക്കുകയാണ്. ലോകകപ്പ് വേദിയിൽ ഇന്ന് വരെ ഇന്ത്യയെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല എന്ന നാണക്കോട് ടീം ഇത്തവണയെങ്കിലും മാറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ കീഴടക്കി പാകിസ്ഥാൻ കിരീടം നേടിയതിന്റെ പിൻബലത്തിലാണ് ആരാധകരുടെ പ്രതീക്ഷ.
എന്നാൽ ഇത്തവണയും തോൽവി തന്നെയായിരുന്നു ഫലം. തുടർച്ചയായി ഏഴാം ലോകകപ്പ് പോരാട്ടത്തിലാണ് പാകിസ്ഥാൻ ഇന്ത്യൻ കരുത്തിന് മുന്നിൽ മുട്ടുകുത്തിയത്. തോൽവിയിൽ ഏറ്റവും കൂടുതൽ വിമര്‍ശനങ്ങള്‍ നേരിടുന്നത് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദാണ്. ടോസ് നേടിയിട്ടും ഫീല്‍ഡിങ് തിരഞ്ഞെടുക്കാനുള്ള സര്‍ഫറാസിന്റെ തീരുമാനത്തിനെതിരേ മുന്‍ താരങ്ങളടക്കം നിരവധി പേർ രംഗത്തു വന്നിരുന്നു. പാക് ക്യാപ്റ്റന്‍ ബുദ്ധിശൂന്യനാണെന്ന് മുന്‍താരം ഷുഐബ് അക്തര്‍ പരിഹസിക്കുക വരെ ചെയ്തിരുന്നു.
ഇപ്പോഴിതാ പാക് ടീം ആരാധകര്‍ അവരുടെ ക്യാപ്റ്റനെ തടിയാ എന്നു വിളിച്ച് അധിക്ഷേപിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഇത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. മൈതാനത്ത് നില്‍ക്കുന്ന സര്‍ഫ്രാസിനെ തടിയനെന്നു വിളിച്ച് ആരാധകര്‍ ആക്ഷേപിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇത് കേട്ട് താരം തിരിഞ്ഞു നോക്കുന്നുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ