മാഞ്ചസ്റ്റര്‍: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരത്തിനിടെ അമ്പയറുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്ന് രോഹിത് ശര്‍മ പുറത്തായത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ആരാധകരും മൂന്നാം അമ്പയറിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒരു ഫോറും ഒരു സിക്സുമടക്കം 23 പന്തില്‍ 18 റണ്‍സ് നേടി മികച്ച രീതിയില്‍ മുന്നേറവെയായിരുന്നു രോഹിതിന്റെ അപ്രതീക്ഷിത പുറത്താകൽ. കെമര്‍ റോച്ച് എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ് രോഹിതിന്റെ ക്യാച്ചെടുക്കുകയായിരുന്നു.
എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ഇതോടെ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഡിആര്‍എസ് ആവശ്യപ്പെടുകയായിരുന്നു. അള്‍ട്രാ എഡ്ജില്‍ പന്ത് ഉരസിയെന്ന് നിഗമനത്തിൽ മൂന്നാം അമ്പയർ ഔട്ട് വിധിച്ചു. എന്നാൽ അതു ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല.
മൂന്നാം അമ്പയറുടെ തീരുമാനത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ചായിരുന്നു രോഹിത് ക്രീസ് വിട്ടത്. രോഹിതിന്റെ ഔട്ട് കണ്ട് വിഐപി ഗാലറിയിലിരുന്ന് കളി കാണുകയായിരുന്ന ഭാര്യ റിതിക 'വാട്ട്' എന്ന് കൈയുയര്‍ത്തി ചോദിക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അദ്ദേഹം പവലിയനിലേക്ക് മടങ്ങിയതിന് പിന്നാലെ തന്നെ ഔട്ട് സംബന്ധിച്ച് ആരാധകർ ചോദ്യങ്ങളുയർത്തിയിരുന്നു.
ഇപ്പോഴിതാ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായതില്‍ തന്റെ പ്രതികരണം പരസ്യമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഔട്ടാവുന്നതിന്റെ ചിത്രം പങ്കുവച്ചാണ് രോഹിതിന്റെ പ്രതികരണം. ബാറ്റിനും പാഡിനും ഇടയിലുള്ള വിടവിലൂടെ പന്ത് കടന്നു പോവുന്നതിന്റെ രണ്ട് ചിത്രങ്ങളാണ് രോഹിത് ട്വിറ്ററില്‍ പങ്കുവെച്ചത്. ഒപ്പം തലയില്‍ കൈവെയ്ക്കുന്ന ഇമോജിയും രണ്ട് കണ്ണുകളും ട്വീറ്റിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ