മുംബൈ: ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ മലയാളി താരം സഞ്ജു വി സാംസണിന് നാല് വർഷം കാത്തിരിക്കേണ്ടി വന്നു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിന് വിളിയെത്തി. എന്നാല്‍ മൂന്ന് മത്സരങ്ങളിലും സഞ്ജുവിനെ കളത്തിലിറക്കിയില്ല. സൈഡ് ബെഞ്ചിലായിരുന്നു മലയാളി താരത്തിന്റെ സ്ഥാനം. ഇതിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ പരിഗണിച്ചില്ല. എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന യോഗത്തില്‍ സഞ്ജു പുറത്താകുകയായിരുന്നു.
സഞ്ജുവിനെ അവഗണിക്കുന്നത് മലയാളി ആരാധകര്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കി. സോഷ്യല്‍ മീഡിയയില്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ബിസിസിഐയെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഒരു ചിരിക്കുന്ന സ്‌മൈലി ട്വീറ്റ് ചെയ്താണ് സഞ്ജു ഇതിനോടെല്ലാം പ്രതികരിച്ചത്.
ഇപ്പോഴിതാ വിൻഡീസിനെതിരായ പോരാട്ടത്തിനുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ മിറർ. സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന യോഗത്തില്‍ നിന്ന് സഞ്ജു പുറത്തായത് എങ്ങനെയാണെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ധ മനസോടെയാണ് സെലക്ടര്‍മാര്‍ സഞ്ജുവിനെ പുറത്താക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവ്, രോഹിത് ശര്‍മയുടെ വിശ്രമം, ശിഖര്‍ ധവാന്റെ സ്‌ട്രൈക്ക് റേറ്റിലെ ഇടിവ്, ഋഷഭ് പന്തിന്റെ ഫോം നഷ്ടം എന്നിവ ചര്‍ച്ചയ്‌ക്കെടുത്ത ശേഷമാണ് സഞ്ജുവിനെ തഴയാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വിശ്രമത്തിലായിരുന്ന കോഹ്‌ലി വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് തിരിച്ചെത്തുകയായിരുന്നു. അങ്ങനെയെങ്കില്‍ ടീമില്‍ നിന്ന് ഒരാള്‍ വഴി മാറി കൊടുക്കണമായിരുന്നു. ഇതോടെ സഞ്ജു പുറത്തായി. ഇതിനിടയില്‍ പന്തിനെ തഴഞ്ഞ് സഞ്ജുവിനെ നിലനിര്‍ത്തണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ പന്തില്‍ ഒരിക്കല്‍ കൂടി വിശ്വാസമര്‍പ്പിക്കുകയായിരുന്നു സെലക്ടര്‍മാര്‍.
വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വര്‍ധിച്ച ജോലി ഭാരവും സെലക്ഷന്‍ കമ്മിറ്റിയുടെ യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ മികച്ച ഫോമില്‍ കളിക്കുന്ന സാഹചര്യത്തില്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താത്പര്യമില്ലെന്ന് രോഹിത് സെലക്ടര്‍മാരെ അറിയിക്കുകയായിരുന്നു. കോഹ്‌ലി മുഖേനയായിരുന്നു ഇത്.
പിന്നീട് ശിഖര്‍ ധവാന്റെ ഫോം ആണ് ചര്‍ച്ചാ വിഷയമായത്. നേരത്തെ 140ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്ന ധവാന്‍ 110 സ്‌ട്രൈക്ക് റേറ്റിലേക്ക് താഴ്ന്നിരുന്നു. ഏകദിനത്തിലും ടി20യിലും ധവാന്‍ ഫോമില്‍ അല്ലാത്തതും ചര്‍ച്ചയ്ക്ക് വഴിവെച്ചു. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മുന്‍നിര്‍ത്തി താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതോടെ ടീമിലേക്കുള്ള സഞ്ജുവിന്റെ അവസാന വഴിയും കൊട്ടിയടയ്ക്കപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ