ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റ സംഭവം; അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്

ചാമ്പ്യന്‍ഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പാലാ പൊലീസാണ് ഭാരവാഹികള്‍ക്കെതിരെ കേസെടുത്തത്
ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റ സംഭവം; അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്

പാലാ: കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്. ചാമ്പ്യന്‍ഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പാലാ പൊലീസാണ് ഭാരവാഹികള്‍ക്കെതിരെ കേസെടുത്തത്. 

പാലായിലെ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ ത്രോ മത്സരത്തിനിടെയാണ് ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കേറ്റത്. അത്‌ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്ന ആബേല്‍ ജോണ്‍സനാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ആബേലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുകയായിരുന്നു. ഈ സമയം ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നിന്ന ആബേല്‍ ജോണ്‍സന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാമര്‍ വന്ന് വീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്റെ തലയോട്ടി തകര്‍ന്നു. ഉടന്‍ തന്നെ അബേലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാല സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആബേല്‍.

സംഘാടകരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേ സമയമാണ് നടത്തിയത്. ഗ്രൗണ്ടിന്റെ രണ്ട് ഭാഗത്ത് നടത്തിയ മത്സരങ്ങള്‍ക്ക് പക്ഷേ ഉണ്ടായിരുന്നത് ഒരു ഫിനിഷിങ് പോയിന്റായിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം സംഘാടകര്‍ നിഷേധിച്ചു.

ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നിയന്ത്രിക്കാന്‍ ആവശ്യത്തിന് കായിക അധ്യാപകരില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മീറ്റില്‍ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com