ഈസ്റ്റ് ലണ്ടന്‍: അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ വിജയം. ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ടീം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അര്‍ധ സെഞ്ച്വറികളുമായി ജാസന്‍ റോയ് (70), ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ (53) എന്നിവര്‍ തിളങ്ങിയെങ്കിലും അവസാന ഓവറിലെ മികച്ച ബൗളിങിലൂടെ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുക്കുകയായിരുന്നു.
ലുന്‍കി എന്‍ഗിഡിയുടെ അവസാന ഓവറാണ് ഇംഗ്ലണ്ടിന് ജയം നിഷേധിച്ചത്. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ഇംഗ്ലണ്ടിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ ടോം കറനെ എന്‍ഡിഗി പുറത്താക്കി. അഞ്ചാം പന്തില്‍ മൊയിന്‍ അലി ബൗള്‍ഡും അവസാന പന്തില്‍ ആദില്‍ റഷീദ് റണ്‍ഔട്ടാവുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു. എന്‍ഗിഡി മൂന്നും ഫെഹ്‌ലൂക്വായും ഹെന്‍ഡ്രിക്‌സും രണ്ട് വീതം വിക്കറ്റുകളും നേടി.
നേരത്തെ ഓപണര്‍മാരായ ടെംബാ ബാവുമ 27 പന്തില്‍ 43 റണ്‍സും ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് 15 പന്തില്‍ 31 റണ്‍സും എടുത്തു. പിന്നാലെ വന്നവരില്‍ വാന്‍ ഡര്‍ ഡസന്‍(31), ഡേവിഡ് മില്ലര്‍(16), സ്മട്ട്(20), ഫെഹ്‌ലുക്വായോ(18) എന്നിവരും രണ്ടക്കം കടന്നു. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ രണ്ട് വിക്കറ്റുകള്‍ നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ