ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ മഹേന്ദ്ര സിങ് ധോനി ഉണ്ടാക്കിയ ഓളം ചില്ലറയല്ല. ഏതാണ്ട് പത്ത് മാസം കഴിഞ്ഞു ധോനി ക്രിക്കറ്റില്‍ സജീവമായിട്ട്. എങ്കിലും പലര്‍ക്കും അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് കുറവൊന്നും വന്നിട്ടില്ല. ആരാധകരെ പോലെ തന്നെ സഹ താരങ്ങളായി കളിച്ചവർക്കും ധോനി പ്രിയപ്പെട്ടവൻ തന്നെയാണ്.
ഡ്രസിങ് റൂമില്‍ സഹതാരങ്ങളോട് അടുത്ത് ഇടപഴകുന്ന പ്രകൃതമായിരുന്നു ധോനിയുടേത്. ധോനിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് അടുത്തിടെ യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ധോനിയുണ്ടാക്കിയ വിടവിനെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ചഹൽ.
'ധോനിയെ കാണാന്‍ റാഞ്ചിയിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. അദൃശ്യനാകാന്‍ പറ്റുമായിരുന്നെങ്കില്‍ അദ്ദേഹത്തിനടുത്ത് പറന്നെത്തുമായിരുന്നു. വിമാനം പറന്നു തുടങ്ങിയാല്‍ ഉടന്‍ റാഞ്ചിയിലെത്തും. 24 മണിക്കൂറും തന്റെ ഇന്‍സ്റ്റഗ്രാം ധോനിയുടെ ആരാധകര്‍ക്കായി തുറന്നുവെക്കും. വിക്കറ്റിന് പിന്നില്‍ നിന്ന് ടില്ലി എന്ന് നീട്ടി വിളിക്കുന്നത് കേള്‍ക്കാന്‍ ഞാനിപ്പോഴും മോഹിക്കുന്നു'- ചഹല്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചഹലിന്റെ ഉയര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരിലൊരാള്‍ ധോനിയാണ്. ധോനി ക്യാപ്റ്റനായിരിക്കുമ്പോഴാണ് ചഹല്‍ 2016ല്‍ ടി20യിലൂടെ അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറ്റം നടത്തുന്നത്. ഇതുവരെയായി 52 ഏകദിന മത്സരങ്ങളും 42 ടി20 മത്സരങ്ങളും ചഹൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ