മെല്‍ബണ്‍: കൊറോണ വൈറസ് വ്യാപനം ലോകത്തെ പിടിച്ചുലയ്ക്കുമ്പോൾ കായിക മേഖലയും സ്തംഭാനവസ്ഥയിലാണ്. നിരവധി കായിക താരങ്ങൾക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഓസ്ട്രേയിൻ മുൻ പേസർ ജേസൻ ഗില്ലസ്പി ഐസൊലേഷനിൽ പ്രവേശിച്ചു. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര ഹോം ക്വാറന്റൈനിലുമാണ്.
ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതോടെയാണ് ഗില്ലസ്പി ഐസോലേനില്‍ പ്രവേശിച്ചത്. ഇംഗ്ലീഷ് കൗണ്ടി ടീമായ സസക്സിന്റെ മുഖ്യ പരിശീലകനാണ് ഗില്ലസ്പി. ടീമിന്റെ പ്രീ സീസണ്‍ തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ഗില്ലസ്പി ദക്ഷിണാഫ്രിക്കയില്‍ പോയത്.
യൂറോപ്യന്‍ പര്യടനത്തിന് ശേഷം കൊളംബോയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് സംഗക്കാര ഐസൊലേഷനില്‍ പ്രവേശിച്ചത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. സംഗക്കാര തന്നെയാണ് വിവരം അറിയിച്ചത്.
''എനിക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ല, എന്നാല്‍ ഞാന്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് സ്വയം ക്വാറന്റൈനില്‍ തുടരുകയാണ്. ലണ്ടനില്‍ നിന്ന് ഒരാഴ്ച മുമ്പാണ് ഞാന്‍ മടങ്ങിയെത്തിയത്. എത്തി ആദ്യം കണ്ടത് മാര്‍ച്ച് ഒന്നിനും 15നും ഇടയ്ക്ക് യാത്ര ചെയ്ത് എത്തിയവര്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സ്വയം ക്വാറന്റൈനില്‍ തുടരണമെന്നുമുള്ള വാര്‍ത്തയാണ്''- സംഗക്കാര പറഞ്ഞു.
നേരത്തെ ഇന്ത്യന്‍ പര്യടനം റദ്ദാക്കി തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നു. ഒരു നിശ്ചിത സമയം വരെ പൊതുസമൂഹത്തില്‍ നിന്ന് അകലം പാലിക്കാനും താരങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ