ന്യൂഡൽഹി: പ്രതിസന്ധികൾ മറികടന്ന് ഐപിഎൽ സാധ്യമാക്കിയതിന് പിന്നാലെ ടി20 ലോകകപ്പിൽ കണ്ണുവെച്ച് ഗാംഗുലി. 2021ൽ ഇന്ത്യയുടെ സമയമാണെന്നാണ് ബിസിസിഐ പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യയാണ് അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
കോവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ ഉപേക്ഷിക്കേണ്ടി വരുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് ഐപിഎൽ ഗാംഗുലിയും കൂട്ടരും സാധ്യമാക്കിയത്. 16 രാജ്യങ്ങൾ പോരിന് ഇറങ്ങുന്ന ടി20 ലോകകപ്പാണ് ഇന്ത്യയുടെ അടുത്ത വെല്ലുവിളി. ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് ടൂർണമെന്റ്.
2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ജയത്തിന് ശേഷം മറ്റൊരു പ്രധാനപ്പെട്ട കിരീടം രാജ്യത്തേക്ക് എത്തിക്കാൻ ഇന്ത്യൻ ടീമിനായിട്ടില്ല. ആ പതിവ് മാറ്റണം എന്ന് ബിസിസിഐ പ്രസിഡന്റായി ചുമതല ഏറ്റതിന് പിന്നാലെ ഗാംഗുലി പറഞ്ഞിരുന്നു. ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സാധിച്ചത് അഭിമാനമായി കാണുന്നതായാണ് കഴിഞ്ഞ ദിവസം ഗാംഗുലി പ്രതികരിച്ചത്.
1987ലെ പുരുഷ ലോകകപ്പ് മുതൽ വലിയ ടൂർണമെന്റുകൾ ഇന്ത്യ വിജയകരമായി നടത്തിയിട്ടുണ്ട്. ക്രിക്കറ്റിനെ ഇത്രയധികം സ്നേഹിക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത് കളിക്കുക എന്നത് മറ്റ് രാജ്യങ്ങളേയും എക്സൈറ്റ് ചെയ്യിക്കുമെന്ന് ഉറപ്പാണ്, ഗാംഗുലി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ