ബംഗളൂരു: ഐപിഎല്ലിൽ കരുത്ത് കാണിക്കാൻ മുംബൈ ഇന്ത്യൻസിനെ തുണയ്ക്കുന്ന മികവിലേക്ക് ചൂണ്ടി ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡ്. ഹർദിക്, ബൂമ്ര എന്നിവരെ പോലുള്ള യുവതാരങ്ങളെ ചെറുപ്രായത്തിൽ തന്നെ കണ്ടെത്തി വളർത്തി കൊണ്ടുവരാൻ മുംബൈക്ക് കഴിഞ്ഞതായി ദ്രാവിഡ് പറഞ്ഞു.
മികച്ച കളിക്കാരുടെ ഒരു കോർ അവരുണ്ടാക്കി. അവരെ നിലനിർത്തി പോരുകയും പ്രതിഭാധനരായ മറ്റ് കളിക്കാരെ കണ്ടെത്തിക്കൊണ്ടും ഇരുന്നു. കഴിഞ്ഞ നാലഞ്ച് വർഷമായി ഇതാണ് അവർ ചെയ്യുന്നത്. ഇങ്ങനെയുള്ള കളിക്കാർ കൂടിച്ചേരുന്നതാണ് മുംബൈയെ ശക്തരായ ടീമാക്കുന്നത്, ദ്രാവിഡ് പറഞ്ഞു.
'ഇഷാൻ കിഷനേയും രാഹുൽ ചഹറിനേയും അവർ വളർത്തിക്കൊണ്ടു വരികയാണ്. മുംബൈയിലേക്ക് എത്തിയതോടെ സൂര്യകുമാറിന്റെ നിലവാരത്തിലും മാറ്റം വന്നു. ഈ പ്രക്രീയകൾ മുംബൈയെ കരുത്തുറ്റ ടീമാക്കുന്നു.'
ഐപിഎൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ അനുകൂലിച്ചും ദ്രാവിഡ് പ്രതികരിച്ചു. ഇന്ത്യൻ കളിക്കാർക്ക് ഇതിലൂടെ കൂടുതൽ അവസരം ലഭിക്കും. ജൂനിയർ തലത്തിൽ ഇന്ത്യക്ക് മികച്ച മത്സര ഘടനയുണ്ടെങ്കിലും രാജ്യാന്തര മത്സരങ്ങളിലെ പരിചയ കുറവ് വിഷയമാണ്. ആ കുറവ് പരിഹരിക്കാൻ ഐപിഎൽ പോലുള്ള ടൂർണമെന്റുകൾക്ക് സാധിക്കും.
മുൻപായിരുന്നു എങ്കിൽ രാഹുൽ തെവാതിയയെ പോലൊരു താരത്തിന് തന്റെ കഴിവ് തെളിയിക്കാൻ വേദിയില്ലാതെ വന്നാനെ. എന്നാൽ ഇന്ന് എത്ര പെട്ടെന്നാണ് തെവാതിയ സൂപ്പർ താരമായി മാറിയത്. ഐപിഎൽ പോലുള്ള വേദികൾ വന്നതോടെ ഗ്രാമ നഗര വ്യത്യാസമില്ലാതെ കളിക്കാരുടെ കുത്തൊഴുക്ക് തന്നെയുണ്ടായതായും രാഹുൽ ദ്രാവിഡ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ