ന്യൂഡൽഹി: ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു ഭാഗം കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് കരുത്തേകാനായി നൽകുമെന്ന് പഞ്ചാബ് കിങ്സിന്റെ വിൻഡിസ് താരം നിക്കോളാസ് പൂരൻ. മറ്റ് രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ഇന്ത്യയിലെ സ്ഥിതിഗതികൾ വളരെ മോശമാണെന്ന് പൂരൻ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
ഇത്തരമൊരു ദാരുണ സംഭവം തൊട്ടടുത്ത് നിന്ന് നോക്കി കാണേണ്ടി വരിക എന്നത് ഹൃദയഭേദകമാണ്. ഇത്രയും സ്നേഹവും പിന്തുണയും നൽകിയ രാജ്യത്തിന് വേണ്ടി എനിക്ക് ചെയ്യാനാവുന്നത് മറ്റ് കളിക്കാർക്കൊപ്പം കൈകോർത്ത് ആളുകൾക്കിടയിൽ ബോധവത്കരണം നടത്തുക എന്നതാണ്. ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കുന്നു. വാക്സിൻ സ്വീകരിക്കാൻ കഴിയുന്നവർ അത് ചെയ്യുക. ഇന്ത്യക്ക് വേണ്ടി പ്രാർഥിക്കുക എന്നതാണ് എനിക്ക് ചെയ്യാനാവുന്നത്, ഞാനത് ചെയ്യും. അതിനൊപ്പം ഐപിഎൽ പ്രതിഫലത്തിന്റെ ഒരു വിഹിതം ധനസഹായമായി നൽകും, വീഡിയോയിൽ നിക്കോളാസ് പൂരൻ പറയുന്നു.
ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാനായി ധനസമാഹരണം നടത്തുമെന്ന് പഞ്ചാബ് കിങ്സും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ സച്ചിൻ ടെണ്ടുൽക്കർ, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം പാറ്റ് കമിൻസ്, ഓസീസ് മുൻ താരം ബ്രെറ്റ് ലീ, രാജസ്ഥാൻ റോയൽസ് എന്നിവർ ധനസഹായം പ്രഖ്യാപിച്ച് എത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ