ലങ്കന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ പച്ചക്കൊടി; ബാംഗ്ലൂര്‍ ടീമിലേക്ക് ഹസരംഗയും ചമീരയും 

സെപ്തംബര്‍ 15 മുതല്‍ ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ചേരാനാണ് താരങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ അനുവാദം നല്‍കി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലെഗ് സ്പിന്നര്‍ വാനിന്‍ഡു ഹസരംഗ, ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീര എന്നിവര്‍ക്കാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ഒസി ലഭിച്ചത്. 

സെപ്തംബര്‍ 15 മുതല്‍ ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ചേരാനാണ് താരങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഈ സമയമാവുമ്പോള്‍ സൗത്ത് ആഫ്രിക്കയുടെ ലങ്കന്‍ പര്യടനം അവസാനിക്കും. ഒക്ടോബര്‍ 10ന് ഇരുവരും ലങ്കന്‍ ടീമിനൊപ്പം തിരികെ ചേരണം. ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്‍പായുള്ള സന്നാഹ മത്സരത്തില്‍ കളിക്കാനായാണ് ഇത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളാണ് ഹസരംഗയും ചമീരയും. ആദം സാംപയ്ക്ക് പകരമാണ് ഹസരംഗയെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഡാനിയന്‍ സാംസിന് പകരമാണ് ചമീര വരുന്നത്. ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം ഹസരംഗ പുറത്തെടുത്തിരുന്നു. 

5.58 എന്ന ഇക്കണോമിയില്‍ ഏഴ് വിക്കറ്റാണ് മൂന്ന് ടി20കളുടെ പരമ്പരയില്‍ ഹസരംഗ വീഴ്ത്തിയത്. പരമ്പരയില്‍ 5.25 എന്ന ഇക്കണോമിയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചമീരയാണ് വിക്കറ്റ് വേട്ടയില്‍ ഹസരംഗയ്ക്ക് പിന്നില്‍. സെപ്തംബര്‍ 19നാണ് ഐപിഎല്‍ യുഎഇയില്‍ ആരംഭിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com