പേസും സ്പിന്നും ചേര്‍ത്ത് ഇന്ത്യയുടെ മറുപടി; നാണംകെട്ട് ന്യൂസിലന്‍ഡ്; 62ന് ഓള്‍ ഔട്ട്!

പേസും സ്പിന്നും ചേര്‍ത്ത് ഇന്ത്യയുടെ മറുപടി; നാണംകെട്ട് ന്യൂസിലന്‍ഡ്; 62ന് ഓള്‍ ഔട്ട്!
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് വന്‍ ബാറ്റിങ് തകര്‍ച്ച. അവരുടെ ഒന്നാം ഇന്നിങ്‌സ് വെറും 62 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 325 റണ്‍സാണ് കണ്ടെത്തിയത്. ഇതോടെ ഇന്ത്യക്ക് 263 റണ്‍സ് ലീഡ്. 

നാല് വിക്കറ്റെടുത്ത അശ്വിന്‍, മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജ്, രണ്ട് വിക്കറ്റെടുത്ത അക്ഷര്‍ പട്ടേല്‍, ഒരു വിക്കറ്റെടുത്ത ജയന്ത് യാദവ് എന്നിവര്‍ ചേര്‍ന്ന് കിവി ബാറ്റിങ് നിരയെ ചുരുട്ടിക്കൂട്ടി മൂലയ്ക്കിട്ടു. 17 റണ്‍സെടുത്ത കെയ്ല്‍ ജാമിസനാണ് അവരുടെ ടോപ് സ്‌കോറര്‍. കിവി നിരയില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ജാമസന്റെ ചെറുത്ത് അവസാനിപ്പിച്ച് അക്ഷര്‍ പട്ടേലാണ് അവരുടെ ഇന്നിങ്‌സിന് തിരശ്ശീലയിട്ടത്.

ചരിത്രം തിരുത്തി എഴുതിയ അജാസ് പട്ടേലിന്റെ സ്പിന്നിന് മുഹമ്മദ് സിറാജിന്റെ പേസിലൂടെ മറുപടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. തുടക്കത്തില്‍ തന്നെ സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കിവികള്‍ക്ക് വരാനുള്ള കൊടുങ്കാറ്റിന്റെ സൂചനകള്‍ നല്‍കി. പിന്നീട് പന്തെടുത്ത സ്പിന്നര്‍മാര്‍ കിവികളെ ഇടംവലം തിരിയാന്‍ അനുവദിക്കാതിരുന്നതോടെ അവര്‍ പ്രതിരോധത്തിലായി. 

ഒരു ഇന്നിങ്സില്‍ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം താരം എന്ന നേട്ടം തന്റെ പേരില്‍ അജാസ് പട്ടേല്‍ എഴുതി ചേര്‍ത്തതിന് പിന്നാലെ കിവീസിന്റെ മുന്‍നിരയെ തകര്‍ത്താണ് ഇന്ത്യ ആക്രമിച്ചത്. 

ഒന്നാം ഇന്നിങ്‌സ് ബാറ്റിങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് സ്‌കോര്‍ 17 റണ്‍സില്‍ നില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവരുടെ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിന് പിന്നാലെ ഒന്നായി കൂടാരം കയറുന്ന കാഴ്ചയായിരുന്നു. 

17 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും ന്യൂസിലാന്‍ഡിന്റെ മൂന്ന് വിക്കറ്റ് ആണ് മുഹമ്മദ് സിറാജ് പിഴുതത്. ക്യാപ്റ്റന്‍ ടോം ലാതം 10 റണ്‍സിനും വില്‍ യങ് നാല് റണ്‍സിനും റോസ് ടെയ്ലര്‍ ഒരു റണ്ണിനും പുറത്തായി. തന്റെ ആദ്യ മൂന്ന് ഓവറിലാണ് മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ വന്ന അക്ഷര്‍ പട്ടേല്‍ ഡാരില്‍ മിച്ചലിനേയും മടക്കിയതോടെ ന്യൂസിലന്‍ഡ് വലിയ തകര്‍ച്ച മുന്നില്‍ കണ്ടു. മിച്ചല്‍ എട്ട് റണ്‍സാണ് എടുത്തത്.

പിന്നീട് അശ്വിനായിരുന്നു കിവികളുടെ അന്തകനായത്. താരവും മൂന്ന് വിക്കറ്റെടുത്തതോടെ ന്യൂസിലന്‍ഡ് കൂട്ടത്തകര്‍ച്ചയിലേക്ക് കൂപ്പുംകുത്തി വീണു. ഹെന്റി നിക്കോള്‍സ് (7), ടോം ബ്ലണ്ടല്‍ (8), രചിന്‍ രവീന്ദ്ര (4), ടിം സൗത്തി (0), വില്ല്യം സോമര്‍വില്ലെ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

നേരത്തെ പത്തില്‍ പത്ത് വിക്കറ്റുകളും പോക്കറ്റിലാക്കി ഇന്ത്യന്‍ വംശജനായ അജാസ് പട്ടേല്‍ പുറത്തെടുത്ത മാസ്മരിക ബൗളിങാണ് ന്യൂസിലന്‍ഡിന് തുണയായത്. സ്വന്തം രാജ്യത്തിന് പുറത്തെ ടെസ്റ്റില്‍ ഒരു ഇന്നിങ്സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറാണ് അജാസ് പട്ടേല്‍. 47.5-12-119-10 എന്നതാണ് മുംബൈയില്‍ അജാസ് ചരിത്രത്തിലേക്ക് എഴുതി ചേര്‍ത്ത ബൗളിങ് ഫിഗര്‍. 

ഫിറോഷ് ഷാ കോട്ലയില്‍ 10 വിക്കറ്റ് നേട്ടം കൊയ്ത അനില്‍ കുംബ്ലേയും 1956ല്‍ 10ല്‍ പത്തും വീഴ്ത്തിയ ഇംഗ്ലണ്ട് താരം ജിം ലേക്കറുമാണ് അജാസിന് മുന്‍പ് ഈ ക്ലബില്‍ സ്ഥാനം നേടിയവര്‍. മുംബൈയിലാണ് അജാസ് പട്ടേല്‍ ജനിച്ചത്. ജനിച്ച നാട്ടില്‍ 

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സ്വപ്ന തുല്യമായ ബൗളിങ്ങുമായി അജാസ് പട്ടേല്‍ അരങ്ങ് വാണു. 325 റണ്‍സില്‍ നില്‍ക്കെ ഇന്ത്യയെ ഒറ്റയ്ക്ക് അജാസ് പട്ടേല്‍ ഓള്‍ഔട്ടാക്കി.ആറ് ബൗളര്‍മാരെയാണ് ന്യൂസിലാന്‍ഡ് മുംബൈയില്‍ ഇന്ത്യക്കെതിരെ ഇറക്കിയത്. അവിടെ മറ്റൊരു കിവീസ് ബൗളര്‍ക്കും ഇരയെ കണ്ടെത്താനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com