'കോഹ്‌ലിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്'; ​ഗാംഗുലി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് വിരാടിന്റെ ബാല്യകാല കോച്ച് 

നായകസ്ഥാനത്തു നിന്നും മാറ്റാനുള്ള കാരണം സെലക്ഷൻ കമ്മിറ്റി വിരാടിനെ അറിയിച്ചിട്ടില്ലെന്നും ശർമ്മ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്ത്യൻ ഏകദിന ടീമിന്റെ കാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതിൽ ബിസിസിഐയ്‌ക്കെതിരേ ആഞ്ഞടിച്ച് വിരാട് കോഹ്‌ലിയുടെ ബാല്യകാല കോച്ച് രാജ്കുമാർ ശർമ. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റിയത് കോഹ്‌ലിയെ മാനസികമായി തകർത്തെന്നും അദ്ദേഹം ഇത് പ്രതീക്ഷിച്ചിരുന്നില്ലെനും രാജ്കുമാർ ശർമ പറഞ്ഞു. 

"ഇതേക്കുറിച്ച് ഞാൻ ഇതുവരെയും വിരാടുമായി സംസാരിച്ചിട്ടില്ല. ചില കാരണങ്ങളാൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരിക്കുകയാണ്. ഞാൻ അറിഞ്ഞത് വിരാട് ടി20 ടീമിന്റെ നായകസ്ഥാനം സ്വയം ഒഴിഞ്ഞതാണെന്നാണ്. സെലക്ടർമാർക്കു അപ്പോൾ തന്നെ ഏകദിനത്തിൽ നിന്നും ക്യാപ്റ്റൻ സ്ഥാനമൊഴിയണമെന്നോ അല്ലെങ്കിൽ രണ്ടു ഫോർമാറ്റുകളിൽ നിന്നും സ്ഥാനമൊഴിയരുതെന്നോ ആവശ്യപ്പെടാമായിരുന്നു",  ശർമ പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രോഹിത് ശർമയെ ഏകദിന ടീമിന്റെ പുതിയ നായകനായി നിയമിച്ചെന്ന് ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. അതേസമയം എന്തുകൊണ്ടാണ് കോഹ്‌ലിയെ നീക്കിയതെന്നു ബിസിസിഐ വിശദീകരിച്ചില്ല. നിശ്ചിത ഓവർ ക്രിക്കറ്റിൽ രണ്ടു ക്യാപ്റ്റൻമാരെന്നത് പ്രായോഗികമല്ലെന്നു സെലക്ടർമാർക്കു തോന്നിയെന്നും ഇതാണ് രോഹിത്തിനെ നായകനാക്കാൻ കാരണമെന്നുമാണ് ദിവസങ്ങൾക്കു ശേഷം  ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്. 

സൗരവ് ഗാംഗുലിയുടെ വിശദീകരണം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും രാജ്കുമാർ പറഞ്ഞു. ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുന്നെന്ന് കോഹ്‌ലി
പറഞ്ഞപ്പോൾ അതു വേണ്ടെന്നു ബിസിസിഐ അഭ്യർഥിച്ചിരുന്നുവെന്നാണ് ഗാംഗുലി പറഞ്ഞത്. അത് മുമ്പൊരിക്കലും കേട്ടതായി ഞാൻ ഓർക്കുന്നില്ല. വ്യത്യസ്ത വിശദീകരണങ്ങളാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്, അദ്ദേഹം പറഞ്ഞു. "ടീം മാനേജ്‌മെന്റിനും ബിസിസിഐയ്ക്കും സെലക്ടർമാർക്കും എന്താണ് വേണ്ടതെന്നു നമുക്കറിയില്ല. ഒരു കാര്യത്തിലും വ്യക്തതയില്ല, സുതാര്യതയുമില്ല. വിരാട് മികച്ച റെക്കോർഡുള്ള ഏകദിന ക്യാപ്റ്റനാണ്. നായകസ്ഥാനത്തു നിന്നും മാറ്റാനുള്ള കാരണം സെലക്ഷൻ കമ്മിറ്റി വിരാടിനെ അറിയിച്ചിട്ടില്ല", ശർമ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com