ബൂട്ടഴിച്ച് സെര്‍ജിയോ അഗ്യുറോ; 33ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് 33ാമത്തെ വയസില്‍ അഗ്യുറോ കളിക്കളത്തോട് വിടപറയുന്നത്
സെർജിയോ അ​ഗ്യുറോ/ഫോട്ടോ: ട്വിറ്റർ
സെർജിയോ അ​ഗ്യുറോ/ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യുറോ വിരമിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് 33ാമത്തെ വയസില്‍ അഗ്യുറോ കളിക്കളത്തോട് വിടപറയുന്നത്. 

ബാഴ്‌സലോണയില്‍ വെച്ചാണ് സെര്‍ജിയോ അഗ്യുറോ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഈ സീസണ്‍ ആദ്യമാണ് സെര്‍ജിയോയെ ബാഴ്‌സ നൗകാമ്പിലെത്തിച്ചത്. എന്നാല്‍ തുടക്കത്തില്‍ പരിക്ക് അലട്ടി. പിന്നാലെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ബാഴ്‌സക്ക് വേണ്ടി അഗ്യുറോ കളിച്ചത്. 

ലാ ലീഗയില്‍ അലാവസുമായുള്ള മത്സരത്തിന് ഇടയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് അഗ്യുറോ ഗ്രൗണ്ട് വിട്ടിരുന്നു. ഒക്ടോബറിലായിരുന്നു ഇത്. ഉടനെ തന്നെ അഗ്യുറോയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. 

2011 മുതല്‍ 2021 വരെ അഗ്യുറോ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി കുപ്പായം അണിഞ്ഞു. സിറ്റിക്കൊപ്പം 275 കളിയില്‍ നിന്ന് നേടിയത് 184 ഗോളുകള്‍. 2006 മുതല്‍ 2011 വരെ അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടിയും അഗ്യുറോ പന്ത് തട്ടി. അത്‌ലറ്റിക്കോയ്ക്ക് വേണ്ടി 175 കളിയില്‍ നിന്ന് നേടിയത് 74 ഗോള്‍. 101 മത്സരങ്ങളാണ് അര്‍ജന്റീനക്ക് വേണ്ടി അഗ്യുറോ കളിച്ചത്. നേടിയത് 41 ഗോളുകളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com