ലണ്ടൻ: വീറും വാശിയും നിറഞ്ഞ പോരാട്ടം. ആക്രമണ പ്രത്യാക്രമണങ്ങൾ നിരന്തരം. ഗോളും അസിസ്റ്റും ചുവപ്പ് കാർഡുമായി ആൻഡ്രൂ റോബർട്സൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടനം- ലിവർപൂൾ പോരാട്ടത്തെ ഒറ്റ നോട്ടത്തിൽ ഇങ്ങനെ ചുരുക്കാം. പോരാട്ടം അവസാനിച്ചപ്പോൾ 2-2ന് സമനില. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച മത്സരമാണ് ലണ്ടണിലെ ടോട്ടനത്തിന്റെ പുതിയ സ്റ്റേഡിയത്തിൽ കണ്ടത്.
എൻഡ് ടു എൻഡ് അറ്റാക്ക് കണ്ട മത്സരത്തിൽ ഒരുപാട് അവസരങ്ങൾ നഷ്ടമാക്കിയ ടോട്ടനം വിജയിക്കാത്തതിന് സ്വയം പഴിക്കേണ്ടി വരും. മത്സരത്തിന്റെ 13ാം മിനിറ്റിൽ ഹാരി കെയ്ൻ ആണ് ടോട്ടനത്തിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം സൻ ഹ്യൂങ് മിനിനും ഡെലെ അലിക്കും മികച്ച അവസരങ്ങൾ ലീഡ് ഉയർത്താൻ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിൽ എത്തിയില്ല.
35ാം മിനുട്ടിൽ റൊബർട്സന്റെ ക്രോസിൽ നിന്ന് ഡീഗോ ജോട്ട ഹെഡ്ഡറിലൂടെ ലിവർപൂളിനെ ഒപ്പം എത്തിച്ചു. ഇതിനു ശേഷം ലിവർപൂൾ മികച്ച അറ്റാക്കുകൾ ആദ്യ പകുതിയുടെ അവസാനം വരെ നടത്തി.
രണ്ടാം പകുതിയിലും ടോട്ടനം അവസരങ്ങൾ നഷ്ടപ്പെടുത്തി. 70ാം മിനുട്ടിൽ റൊബർട്സനിലൂടെ ലിവർപൂൾ ലീഡെടുത്തു. ബിൽഡ് അപ്പിൽ സലായുടെ ഹാൻഡ് ബോൾ ഉണ്ടായിരുന്നു എങ്കിലും വിഎആർ പരിശോധിച്ച് ഗോൾ അനുവദിച്ചു. പക്ഷേ ലണ്ടണിൽ നിന്ന് വിജയവുമായി മടങ്ങാൻ എന്നിട്ടും ലിവർപൂളിനായില്ല.
74ാം മിനുട്ടിലെ അലിസന്റെ ഒരു അബദ്ധമാണ് സൻ ഹ്യൂങ് മിനിന് ഗോൾ സമ്മാനിച്ചത്. സ്കോർ 2-2. ഇതിനു പിന്നാലെ ഒരു മോശം ഫൗളിന് റൊബർട്സൻ ചുവപ്പ് കാര്ഡ് വാങ്ങി പുറത്ത് പോയി. അവസാന ഘട്ടങ്ങളിലും ടോട്ടനം നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ് മാത്രം നടന്നില്ല. സമനിലയോടെ ലിവർപൂൾ 41 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. ടോട്ടനം 26 പോയിന്റുമായി ഏഴാം സ്ഥാനത്തും നിൽക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ