സാന്റിയാഗോ: ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്റര്‍ മിലാന്റെ ചിലി മധ്യനിര താരം ആര്‍തുറോ വിദാലിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനാ ഫലം സ്ഥിരീകരിച്ചതിന് പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലി ദേശീയ ഫുട്‌ബോള്‍ ടീമാണ് താരത്തിന് കോവിഡ് പോസിറ്റീവായ കാര്യം വെളിപ്പെടുത്തിയത്.
പരിശോധനാ ഫലം പോസിറ്റീവായതോടെ വ്യാഴാഴ്ച നടക്കുന്ന അര്‍ജന്റീനയ്‌ക്കെതിരായ ചിലിയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ താരം പങ്കെടുക്കില്ല. വിദാലിന്റെ അഭാവം ചിലിക്ക് കനത്ത തിരിച്ചടിയായി മാറി.
ചിലി ടീമിന്റെ മെഡിക്കല്‍ സംഘമാണ് താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം വെളിപ്പെടുത്തിയത്. ടീമിലെ മറ്റൊരു താരത്തിനും കോവിഡില്ലെന്നും ചിലി ദേശീയ ടീം ഔദ്യോഗികമായി വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപാണ് താരം വാക്സിൻ സ്വീകരിച്ചത്. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച നടക്കുന്ന അര്‍ജന്റീനയ്‌ക്കെതിരായ പോരാട്ടവും അടുത്ത ആഴ്ച നടക്കുന്ന ബൊളീവിയക്കെതിരായ യോഗ്യതാ മത്സരവും താരത്തിന് നഷ്ടമാകും. ചിലിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. നിലവില്‍ ആറായിരത്തിന് മുകളിലാണ് രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ