ന്യൂഡൽഹി: ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇറങ്ങുമ്പോൾ മുഹമ്മദ് ഷമി, ബൂമ്ര, ഇഷാന്ത് ശർമ എന്നിവർ ഉറപ്പായും പ്ലേയിങ് ഇലവനിൽ ഉണ്ടാവുമെന്ന് അജിത് അഗാർക്കർ. നാലാമത് ഒരു പേസറെ കൂടി ഇന്ത്യ ഇലവനിൽ ഇറക്കാനാണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു.
പച്ചപ്പ് നിറഞ്ഞ സീമിങ് വിക്കറ്റ് ആണെങ്കിൽ ഈ മൂന്ന് പേരേയും നമുക്ക് കാണാനാവും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ എങ്ങനെയാവും എന്ന് നമുക്ക് അറിയില്ല. എന്നാൽ ഡ്യൂക്ക് ബോളിൽ അവിടെ സീമർമാർക്ക് പിന്തുണ ലഭിക്കും എന്നാണ് നമ്മൾ കരുതുന്നത്. ജൂൺ മധ്യത്തിൽ വരണ്ട പിച്ച് അവിടെ നമുക്ക് പ്രതീക്ഷിക്കാനാവില്ല.
ആരാവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ആദ്യമായി ഉയർത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരും എല്ലായ്പ്പോഴും അത് ഓർക്കും. പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാമത് നിൽക്കുമ്പോഴാണ് നിയമം മാറ്റിയത്. പോയിന്റ് ശതമാനത്തിലേക്ക് മാറിയതിന് ശേഷവും ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാൻ കഴിഞ്ഞു, അഗാർക്കർ ചൂണ്ടിക്കാണിച്ചു.
ഫൈനലിൽ സീമർമാരുടെ റോൾ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് ആക്രമണ യൂണിറ്റ് ഇന്ത്യക്കുണ്ട്. കഴിഞ്ഞ ഏതാനും വർഷമായി അതാണ് ഇന്ത്യയുടെ കരുത്ത്. ബൂമ്രയും ഷമിയും എന്റെ കണ്ണിൽ നമ്പർ 1 ബൗളർമാരാണ്. കളിക്കുംതോറും മികവിലേക്ക് എത്തുന്ന ബൗളറാണ് ഇഷാന്ത് ശർമ എന്നും അഗാർക്കർ ചൂണ്ടിക്കാണിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ