കോപ്പൻഹേഗൻ: ഫിൻലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബെൽജിയം തകർക്കുകയും റഷ്യയെ 4-1ന് മുട്ടുകുത്തിക്കുകയും ചെയ്തതോടെ യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടന്ന് ഡെൻമാർക്ക്. ഫിൻലാൻഡിനേയും തകർത്തതോടെ മൂന്നിൽ മൂന്നും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെൽജിയം പ്രിക്വാർട്ടറിൽ കടന്നിരിക്കുന്നത്.
ക്രിസ്റ്റ്യൻ എറിക്സണിന്റെ വീഴ്ചയിൽ മനം തകർന്ന് ആദ്യ കളിയിൽ ഫിൻലാൻഡിനോടും രണ്ടാമത്തേതിൽ ബെൽജിയത്തോടും ഡെൻമാർക്ക് തോൽവി സമ്മതിച്ചിരുന്നു. എന്നാൽ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഫിൻലാൻഡിനെ ബെൽജിയം തകർത്തതോടെ ഡെൻമാർക്കിന് അവസാന പതിനാറിലേക്കുള്ള വഴി തുറന്നു.
മൂന്ന് പോയിന്റ് വീതമാണ് ഡെൻമാർക്കിനും ഫിൻലാൻഡിനും റഷ്യക്കും ഉണ്ടായിരുന്നത്. എന്നാൽ ഗോൾ ശരാശരിയിലെ വ്യത്യാസം ഡെൻമാർക്കിനെ തുടച്ചു. ഫിൻലാൻഡിനെ ബെൽജിയം തകർത്തതോടെ ഡെൻമാർക്ക് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി. 80ാം മിനിറ്റിൽ ക്രിസ്റ്റിയെൻസൻ, 82ാം മിനിറ്റിൽ ജോക്കിം മാലെ, 59ാം മിനിറ്റിൽ പൗൾസൻ, 38ാം മിനിറ്റിൽ ഡാംസ്ഗാർഡ് എന്നിവരാണ് ഡെൻമാർക്കിന് വേണ്ടി ഗോൾ വല കുലുക്കിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും രണ്ടാം പകുതിയിലാണ് ബെൽജിയം കളി കടുപ്പിച്ചത്. 74ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് ബെൽജിയം വല കുലുക്കിയത്. 81ാം മിനിറ്റിൽ ലുക്കാക്കു വല കുലുക്കുക കൂടി ചെയ്തതോടെ ബെൽജിയം ആധിപത്യത്തിന് മുൻപിൽ ഫിൻലാൻഡിന് മറുപടി ഉണ്ടായില്ല. മറ്റ് 5 ടീമുകൾ കൂടി യൂറോ കപ്പിന്റെ അടുത്ത റൗണ്ടിലേക്ക് ഇതോടെ കടന്നിട്ടുണ്ട്. സ്വിറ്റ്സർലാൻഡ്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, ഇംഗ്ലണ്ട്, സ്വീഡൻ എന്നീ ടീമുകളാണ് അത്. ഇതോടെ അവസാന 16 ഉറപ്പിച്ചിരിക്കുന്ന ടീമുകളാണ് ഓസ്ട്രിയ, ഇറ്റലി, വെയ്ൽസ്, നെതർലാൻഡ്, സ്വിറ്റ്സർലാൻഡ്, ചെക്ക് റിപ്പബ്ലിക്, ഇംഗ്ലണ്ട്, സ്വീഡൻ, ഫ്രാൻസ് എന്നിവർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ