ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ശതകം നേടി ഇന്ത്യൻ വിജയത്തിൽ നിർണായക സാന്നിധ്യമായി മാറിയ താരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. ഇപ്പോഴിതാ പന്തിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. പന്തിനെ പോലൊരു താരത്തെ ഇതുവരെ കണ്ടിട്ടേയില്ലെന്നാണ് ഇൻസമാമിന്റെ അഭിപ്രായം.
പന്ത് ബാറ്റ് ചെയ്യുമ്പോഴെല്ലാം വീരേന്ദർ സെവാഗിന്റെ ഇടംകൈ പതിപ്പായിട്ടാണ് തനിക്ക് തോന്നിയതെന്നും ഇൻസമാം ചൂണ്ടിക്കാട്ടി. സമ്മർദമൊന്നും പന്തിനെ ബാധിക്കാറേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലായിരുന്നു ഇൻസമാമിന്റെ അഭിനന്ദനം.
'ശരിക്കും മിടുക്കനാണ് ഋഷഭ് പന്ത്. സമ്മർദം തെല്ലും ബാധിക്കാത്ത ഒരു കളിക്കാരനെ വളരെക്കാലത്തിനു ശേഷമാണ് ഞാൻ കണുന്നത്. ടീം ആറിന് 146 എന്ന അവസ്ഥയിൽ നിൽക്കുകയാണെങ്കിലും പന്ത് ഇന്നിങ്‌സ് ആരംഭിക്കുന്ന പോലെ മറ്റാരും ചെയ്യില്ല. പിച്ചോ മറ്റേ ടീം എത്ര റൺസ് സ്‌കോർ ചെയ്‌തെന്നോ ഒന്നും നോക്കാതെ അദ്ദേഹം അദ്ദേഹത്തിന്റെ ഷോട്ടുകൾ കളിക്കുന്നു'.
'സ്പിന്നർമാർക്കും ഫാസ്റ്റ് ബൗളർമാർക്കുമെതിരേ ഒരേപോലെ മികവ് പുലർത്താൻ പന്തിന് സാധിക്കുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് ഞാൻ നന്നായി ആസ്വദിക്കാറുണ്ട്. സെവാഗ് ഇടതു കൈകൊണ്ട് ബാറ്റ് ചെയ്യുന്നത് പോലെയാണ് പന്തിനെ കാണുമ്പോൾ തോന്നുക'- ഇൻസമാം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ